'മമ്മൂട്ടി മാപ്പുചോദിച്ചു'; വിവാദം ഇരട്ടിയായി, കടുത്ത പ്രതിഷേധം; പോസ്റ്റുകള്‍ പിന്‍വലിച്ച് തടിയൂരി ജൂറി അധ്യക്ഷന്‍

നടന്‍ മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് തഴഞ്ഞതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം തുടരുകയാണ്
'മമ്മൂട്ടി മാപ്പുചോദിച്ചു'; വിവാദം ഇരട്ടിയായി, കടുത്ത പ്രതിഷേധം; പോസ്റ്റുകള്‍ പിന്‍വലിച്ച് തടിയൂരി ജൂറി അധ്യക്ഷന്‍

കൊച്ചി: നടന്‍ മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് തഴഞ്ഞതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം തുടരുകയാണ്. ഇതിനിടയില്‍ തന്റെ ഭാഗം ന്യായീകരിച്ചും മമ്മൂട്ടി മാപ്പ് പറഞ്ഞെന്ന് വ്യക്തമാക്കിയും പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷനും ബോളിവുഡ് സംവിധായകനുമായ രാഹുല്‍ റവെയ്ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദം ഇരട്ടിയാക്കി. ജൂറി അധ്യക്ഷന്‍ തന്നെ അവാര്‍ഡ് നിര്‍ണയ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ വ്യാപകമായരീതിയില്‍ ചോദ്യമുയര്‍ന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് റവെയ്ല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച രണ്ട് പോസ്റ്റുകളും പിന്‍വലിച്ചു.

അറുപത്തിയാറാമാത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ നിന്ന് പേരന്‍പ് സിനിമയെ തളളുമെന്ന് മമ്മൂട്ടി ഫാന്‍സ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ പുരസ്‌കാര നിര്‍ണയ സമിതിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മറുപടിയുമായി രാഹുല്‍ റവെയ്ല്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. മമ്മൂട്ടിയെ തന്നെ അഭിസംബോധന ചെയ്തായിരുന്നു പോസ്റ്റ്.

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് മേഖലാ ജൂറി തന്നെ തഴഞ്ഞതാണെന്നും അത് കേന്ദ്ര ജൂറിയുടെ മുന്നിലെത്തിയില്ലെന്നും കുറിച്ച അദ്ദേഹം, ജൂറിയുടെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും വിശദീകരിച്ചു. സംഭവങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എങ്കിലും താന്‍ മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി മറുപടിയായി പറഞ്ഞതായി കാണിച്ച് രാഹുല്‍ റവൈല്‍ തന്നെ വീണ്ടും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ഇത് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരിതെളിയിച്ചു. ജൂറി അധ്യക്ഷന്‍ തന്നെ അവാര്‍ഡ് നിര്‍ണയ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ വ്യാപകമായരീതിയിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. പിന്നാലെയാണ് ഇരുപോസ്റ്റുകളും രാഹുല്‍ പിന്‍വലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com