മുഖം മുഴുവന്‍ മുറിവുകളുമായി യുവനടി; സുഹൃത്തിനും അമ്മയ്ക്കുമെതിരേ കേസ്

സംഭവത്തില്‍ നളിനിയ്‌ക്കൊപ്പം മുറിയില്‍ താമസിക്കുന്ന പ്രീതി റാണയ്ക്കും അമ്മയ്ക്കുമെതിരേ പൊലീസ് കേസ് എടുത്തു
മുഖം മുഴുവന്‍ മുറിവുകളുമായി യുവനടി; സുഹൃത്തിനും അമ്മയ്ക്കുമെതിരേ കേസ്

സുഹൃത്തും അമ്മയും ചേര്‍ന്ന് യുവനടിയെ മര്‍ദിച്ചതായി പരാതി. ഹിന്ദി സീരിയല്‍ താരം നളിനി നേഗിയാണ് പരിക്കേറ്റത്. ആക്രമണത്തില്‍ നടിയ്ക്ക് മുഖം മുഴുവന്‍ മുറിവേറ്റു. സംഭവത്തില്‍ നളിനിയ്‌ക്കൊപ്പം മുറിയില്‍ താമസിക്കുന്ന പ്രീതി റാണയ്ക്കും അമ്മയ്ക്കുമെതിരേ പൊലീസ് കേസ് എടുത്തു. താമസം മാറുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 

രണ്ടു വര്‍ഷം മുമ്പ് നളിനിയും പ്രീതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് പ്രീതിയ്ക്ക് ഒറ്റയ്ക്ക് താമസിക്കണമെന്നു പറഞ്ഞ് രണ്ടു കിടപ്പുമുറികളുള്ള വീട്ടിലേക്ക് മാറി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ വീണ്ടും നളിനിയുടെ അരികിലെത്തി. താമസിക്കാനൊരിടമില്ലെന്നും തത്കാലം നില്‍ക്കാനിടം തരണമെന്നും ആവശ്യപ്പെട്ടു. നളിനി സമ്മതിച്ചതോടെ പ്രീതിയ്ക്ക് പിന്നാലെ അവരുടെ അമ്മയും കൂടെ താമസിക്കാന്‍ എത്തി. 

ഇതിനിടയില്‍ നളിനിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. തുടര്‍ന്ന് പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാന്‍ നളിനി ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പ്രീതിയും അമ്മയും ചേര്‍ന്ന് നളിനിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച്ച  ജിമ്മില്‍ പോകാനൊരുങ്ങി നിന്നപ്പോഴും വഴക്കു നടന്നെന്നും നളിനി ആരോപിക്കുന്നു. സുഹൃത്തിനൊപ്പം ജിമ്മില്‍ പോകാനൊരുങ്ങിയ നളിനിയെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു നിര്‍ത്തി ദേഷ്യപ്പെട്ടു. കാര്യമെന്തെന്ന് തിരക്കിയപ്പോള്‍ മോശം ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. തുടര്‍ന്ന് പ്രീതിയെ വിളിച്ച് നളിനി അവരെ അപമാനിച്ചുവെന്നും പരാതിപ്പെട്ടു.

സംഭവിച്ചതിനെ കുറിച്ച് പ്രീതിയോട് വിശദീകരിക്കാന്‍ ശ്രമിച്ച നളിനിയെ അവര്‍ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചതായും നളിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി പറയുന്നു. ഇരുവരും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം. നാമകരണ്‍, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com