നടൻ ഷെയ്ൻ നിഗം രാജ്യാന്തര ചലച്ചിത്ര മേളയിൽ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇനി സാധ്യതയില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ‘നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ’ എന്ന ഷെയ്നിന്റെ പ്രസ്താവനയാണ് പ്രശ്നം കൂടുതൽ വഷളാക്കിയിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി എ കെ ബാലനെ കണ്ടു ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഷെയ്നിന്റെ ഈ പരാമർശം.
"നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തില്‍ ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ്. ഇങ്ങനെ നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചര്‍ച്ചചെയ്യാന്‍ കഴിയുന്നത്. അതുതന്നെയാണ് അമ്മയുടെയും ഫെഫ്കയുടെയും നിലപാട്. എല്ലാ സംഘടനകളും ഒരുമിച്ച് ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാര്യവും ഇതുതന്നെ. ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു അവസ്ഥ ഇവിടെ നിലവിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നിസ്സഹായാവസ്ഥ ഉണ്ടായത്", ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു.
ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട അമ്മയും ഫെഫ്കയും പറഞ്ഞ കാര്യങ്ങളെല്ലാം ലംഘിക്കുന്ന സമീപനമാണ് ഷെയ്ന്‍ ആവര്‍ത്തിക്കുന്നതെന്നും ഇത്തരം ഒരു സമീപനം ഒരു നടനും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രഞ്ജിത് പറഞ്ഞു. "നിർമാതാക്കളുടെ സംഘടന ഷെയ്‌നെ വിലക്കിയിട്ടില്ല. ഇത്തരം നിലപാടുളള ഒരാളെ വെച്ച് സിനിമയെടുക്കാന്‍ ഭയമായതിനാല്‍ ഇനി സഹകരണം വേണ്ട എന്ന് തീരുമാനിച്ചു എന്ന് മാത്രം", അദ്ദേഹം പറഞ്ഞു.
ഒത്തുതീർപ്പ് ശ്രമങ്ങളിൽ നിന്നു സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പിൻമാറിയതായാണ് റിപ്പോർട്ടുകൾ. പ്രവചനാതീതമായി പെരുമാറുന്ന ഷെയ്നിന്റെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവാത്തിനാൽ പിൻമാറുന്നുവെന്നാണ് ഫെഫ്ക ഭാരവാഹികളുടെ നിലപാട്. ഒത്തുതീർപ്പ് ശ്രമത്തിനിടെ വീണ്ടും പ്രകോപനപരമായ നിലപാട് സ്വീകരിച്ചതിൽ അഭിനേതാക്കളുടെ സംഘടനയ്ക്കും താരത്തോട് അമർഷമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ