ജയ്പുര്‍: സമൂഹ മാധ്യമങ്ങളില്‍ നെഹ്രു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിൽ വിഡിയോ പോസ്റ്റ് ചെയ്തുവെന്ന പരാതിയിലാണ് നടപടി.
രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതിയിലാണ് ബോളിവുഡ് നടിയെ കസ്റ്റഡിയിലെടുത്തത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പായലിനെ നാളെ രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.
രാജസ്ഥാന്‍ പൊലീസ് തന്നെ അറസ്റ്റു ചെയ്തുവെന്നും മോട്ടിലാല്‍ നെഹ്രുവിനെക്കുറിച്ച് വിഡിയോ തയ്യാറാക്കിയതിനാണ് തന്നെ അറസ്റ്റു ചെയ്തതെന്നും പായൽ ആരോപിച്ചു. ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ വിവരങ്ങൾ ഉപയോഗിച്ചാണ് താൻ വിഡിയോ തയ്യാറാക്കിയതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും പറഞ്ഞ് രാജസ്ഥാന്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി നടി രംഗത്തെത്തിക്കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ