സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടെന്ന് നടൻ ടിനി ടോം. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധവുമായി ചേർത്ത് താൻ ഫേസ്ബുക്കിൽ പങ്കുവച്ച കാര്യത്തെ കൂട്ടിച്ചേർക്കുകയായിരുന്നെന്നും എന്നാൽ താൻ അതല്ല ഉദ്ദേശിച്ചതെന്നും ടിനി പറയുന്നു. പോസ്റ്റ് ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ടിനിയുടെ വിഡിയോ.
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു പോസ്റ്റിൽ പറഞ്ഞത്. പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ഈ ചിത്രം നീക്കം ചെയ്യുകയായിരുന്നു ടിനി. പിന്നാലെയാണ് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പറഞ്ഞുള്ള വിശദീകരണ വിഡിയോ.
"ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയൊള്ളു. എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതെന്നും, പൗരത്വ ബില്‍ ടെററിസ്റ്റുകളെ ഒഴിവാക്കുനുള്ളതാണോ എന്നുമൊക്കെ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളു. ഒരു നാട്ടില്‍ ആള്‍ക്കൂട്ടം അവരുടെ പ്രധാനമന്ത്രിയെ കൊന്ന് തിന്നു എന്ന് പറഞ്ഞായിരുന്നു എന്റെ പോസ്റ്റ്. അത് തെറ്റായി വ്യാഖ്യാനിക്കപ്പടുകയായിരുന്നു."
"യാതൊരു രാഷ്ട്രീയ വിവേചനവുമില്ലാതെ ജീവിക്കുന്ന എന്നേപോലുള്ളവരെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഒരിക്കലും ഞാന്‍ പ്രധാനമന്ത്രിക്ക് എതിരായി പറഞ്ഞിട്ടില്ല. ആരുടെയും മനസ്സ് വേദനിപ്പിക്കാന്‍ എനിക്കറിയില്ല... ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ അറിയൂ... ", ടിനി വിഡിയോയിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ