കൂട്ടിനാരുമില്ലാതെ അവശനിലയില്‍ കീരിക്കാടന്‍ ജോസ് ആശുപത്രിയിലെന്ന് പ്രചരണം; അമ്മ സഹായം നല്‍കുന്നുണ്ടെന്ന് ഇടവേള ബാബു

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ ചേച്ചിയോട് അന്വേഷിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്
കൂട്ടിനാരുമില്ലാതെ അവശനിലയില്‍ കീരിക്കാടന്‍ ജോസ് ആശുപത്രിയിലെന്ന് പ്രചരണം; അമ്മ സഹായം നല്‍കുന്നുണ്ടെന്ന് ഇടവേള ബാബു

തിരുവനന്തപുരം; ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നടന്‍ കീരിക്കാടന്‍ ജോസ് തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെരിക്കോസ് വെയ്ന്‍ മൂര്‍ച്ഛിച്ചാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ അദ്ദേഹം കൂട്ടിനാരുമില്ലാതെ ശോചനീയാവസ്ഥയില്‍ കഴിയുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരേ താരസംഘടന അമ്മ രംഗത്തെത്തി. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന വാര്‍ത്ത ശരിയാണ് എന്നാല്‍ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശം അടിസ്ഥാനരഹിതമാണ് ഇടവേള ബാബു പറഞ്ഞു.

സഹോദരനൊപ്പമായിരുന്നു കീരിക്കാടന്‍ ജോസ് താമസിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ ചേച്ചിയോട് അന്വേഷിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. കീരിക്കാടന്‍ ജോസിന്റെ സഹോദരന്റെ മകനാണ് ഇപ്പോള്‍ ആസ്പത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉള്ളതെന്നും ഇടവേള ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ അവസ്ഥ അറിയാവുന്നതിനാല്‍ നിരവധി സഹായങ്ങള്‍ അമ്മ നല്‍കിയെന്നും ആവശ്യമെങ്കില്‍ ഇനിയും നല്‍കുമെന്നും വ്യക്തമാക്കി. 

'ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്തുതന്നെ രോഗത്തിന്റെ അസ്വസ്ഥത ഉണ്ടായിരുന്നു. എഴുന്നേറ്റ് നിന്ന് അഭിനയിക്കാന്‍ കഴിയാത്തതിനാല്‍ ഇരുന്നുള്ള ഷോട്ടുകളാണ് എടുത്തിരുന്നത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ നേരിട്ട് കണ്ട് അറിയാവുന്നതുകൊണ്ടുതന്നെ പണമായും അല്ലാതെയും സംഘടനയില്‍ നിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ആദ്യം മുതല്‍ തന്നെ ലഭ്യമാക്കിയിരുന്നു. ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും സംഘടന ഒരുക്കമാണ്.' ഇടവേള ബാബു. 

അതിനിടെ വാട്‌സാപ്പിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കീരിക്കാടന്‍ ജോസിന്റെ ബന്ധുക്കള്‍ പറഞ്ഞു. ജനറല്‍ ആസ്പത്രിയില്‍ വച്ച് കീരിക്കാടന്‍ ജോസിനെ മോശം അവസ്ഥയില്‍ കണ്ടു എന്ന തരത്തിലാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com