ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുക്കോണ്‍ എത്തുന്ന ചിത്രമാണ് ചപ്പാക്ക്. ചിത്രത്തിലെ മാൽതി എന്ന തന്റെ കഥാപാത്രത്തിനായി മാനസികമായും ശാരീരികമായും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു ദീപിക. ഇപ്പോഴിതാ ആസിഡ് ആക്രമണത്തിന് ഇരയായ ലുക്കിലേക്ക് എത്താനായി നടത്തിയ മേക്കപ്പിനെക്കുറിച്ചാണ് ദീപിക പറഞ്ഞിരിക്കുന്നത്.
"ഞാന്‍ എങ്ങനെയായിരിക്കും ഇരിക്കുന്നതെന്നോ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല. ഇതിന്റെ പ്രായോഗികതയെക്കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത. ഈ സിനിമയില്‍ ഒരുപാട് തലങ്ങള്‍ ഉണ്ട്. എങ്ങനെ ഇവയിലേക്കെത്തും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു", ദീപിക പറഞ്ഞു. ഇതിനുമുമ്പ് ഒരു പ്രോസ്‌തെറ്റിക്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലാത്തതുകൊണ്ട് അവർ തന്നെ ലക്ഷ്മിയേപ്പോലെ ആക്കുമോ അതോ ദീപികയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായാല്‍ എങ്ങനെയിരിക്കും അതുപോലെയായിരിക്കുമോ എന്നൊക്കെ ചിന്തിച്ചിച്ചിരുന്നെന്നും താരം പറയുന്നു.
"ഫൈനല്‍ ലുക്ക് കഴിഞ്ഞപ്പോള്‍ മേക്കപ്പ് പ്രോസസ് മൂലമുള്ള ക്ഷീണം കാരണം ഞാന്‍ ഉറങ്ങിപ്പോയിരുന്നു. ഉറക്കമെണീറ്റ് കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ എന്നേതന്നെയാണ് കണ്ടത്. ഇതേക്കുറിച്ച് ഞാന്‍ മേഘ്‌നയോട് പറഞ്ഞപ്പോള്‍ അതുതന്നെയാണ് ഈ സിനിമയെന്നും കണ്ണാടിയില്‍ കണ്ടതിലും ആഴത്തിലാണതും എന്നായിരുന്നു മറുപടി".
തന്റെ ലൂക്ക് ഷൂട്ടിങ്ങിലുടനീളം ഒരര്‍ത്ഥത്തില്‍ വളരെ ഉപകാരപ്രദമായിരുന്നെന്നും ദീപിക പറഞ്ഞു. മേക്കപ്പണിഞ്ഞ് പുറത്തിറങ്ങിയാല്‍ ദീപികയെ ആരു തിരിച്ചറിയുമായിരുന്നില്ല എന്നതാണ് അത്. ഡല്‍ഹിയിലായിരുന്നു ഞങ്ങളുടെ ഷൂട്ടിങ്. സെറ്റില്‍ ആളുകള്‍ എന്നെ കൗതുകത്തോടെ നോക്കുമായിരുന്നെങ്കിലും ആര്‍ക്കും എന്ന തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൂറേ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ