സിനിമയിലെത്തിയ തുടക്ക കാലത്ത് അനുഭവിക്കേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ ജിത്തു ജോസഫ്. തന്നെ ഒതുക്കാൻ ചിലർ നടത്തിയ ചതിയെക്കുറിച്ചാണ് താരം മനോരമയാക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. സംവിധായകൻ ജയരാജിന്റെ സഹസംവിധായകനായി നിൽക്കുന്ന സമയത്തായിരുന്നു സംഭവം.
ജയരാജ് സാറിന് തന്നോടുള്ള സ്നേഹം ചിലരെ അസ്വസ്ഥരാക്കിയെന്നും തന്നെ അദ്ദേഹവുമായി തെറ്റിച്ച് പുറത്താക്കാനായി മോഷണ നാടകം തന്നെ അരങ്ങേറി എന്നുമാണ് ജിത്തു പറയുന്നത്. 'ഞാൻ ജയരാജ് സാറിന്റെ സഹസംവിധായകനായി നിൽക്കുന്ന കാലം. സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസിൽ. എങ്ങനെയും അത് പൂർത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്. അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അൽപം സ്നേഹമുണ്ടായിരുന്നു. എന്നാൽ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല.
സിനിമയിൽ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏൽപ്പിച്ചിരുന്നത്. സെറ്റിൽ നിന്നും കോസ്റ്റ്യൂമുകൾ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്പോൾ സാർ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബർ തോട്ടത്തിൽ നിന്ന് എനിക്ക് കിട്ടി. ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാൻ സെറ്റുവിട്ട് ഇറങ്ങിപ്പോയത്.'
എന്നാൽ ഇന്ന് നോക്കുമ്പോൾ ഇതെല്ലാം നിമിത്തമായാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹവും ജിത്തു തുറന്നു പറഞ്ഞു. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. റാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ