'വിഷമിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം ചെയ്തതല്ല'; കങ്കണയോട് ക്ഷമ ചോദിച്ച് ആലിയ ഭട്ട്

ആലിയയുടെ റാസി പുറത്തിറങ്ങിയപ്പോള്‍ താന്‍ സപ്പോര്‍ട്ട് ചെയ്‌തെന്നും എന്നാല്‍ തന്റെ മണികര്‍ണിക ഇറങ്ങിപ്പോള്‍ ആരില്‍ നിന്നും പിന്തുണ ഉണ്ടായില്ല എന്നുമാണ് താരം പറഞ്ഞത്
'വിഷമിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം ചെയ്തതല്ല'; കങ്കണയോട് ക്ഷമ ചോദിച്ച് ആലിയ ഭട്ട്

കഴിഞ്ഞ ദിവസമാണ് ആലിയ ഭട്ട് അടക്കമുള്ള താരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണൗത്ത് രംഗത്തെത്തിയത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് കങ്കണ തുറന്നടിച്ചത്. ആലിയ ഭട്ടിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ഇപ്പോള്‍ കങ്കണയോട് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആലിയ.

കങ്കണയെ അസ്വസ്ഥയാക്കണം എന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു. ആലിയയുടെ റാസി പുറത്തിറങ്ങിയപ്പോള്‍ താന്‍ സപ്പോര്‍ട്ട് ചെയ്‌തെന്നും എന്നാല്‍ തന്റെ മണികര്‍ണിക ഇറങ്ങിപ്പോള്‍ ആരില്‍ നിന്നും പിന്തുണ ഉണ്ടായില്ല എന്നുമാണ് താരം പറഞ്ഞത്. അമീര്‍ ഖാനെയും കങ്കണ വിമര്‍ശിച്ചിരുന്നു. 

'ഞാന്‍ പ്രതീക്ഷിക്കുന്നവര്‍ അവര്‍ക്ക് എന്നോട് ഇഷ്ടക്കേട് ഇല്ലെന്നാണ്. എനിക്ക് അറിയാം അത്. അവരെ അസ്വസ്ഥയാക്കണം എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നാല്‍ ഒരു നടി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഞാന്‍ കങ്കണയെ ആരാധിക്കുന്നുണ്ട്. എന്തും വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ്. അങ്ങനെയാകണമെങ്കില്‍ നല്ല ധൈര്യം വേണം. എനിക്ക് ഈ പ്രശ്‌നത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഷൂട്ടിങ് തിരക്കിലായിരുന്നു. എനിക്ക് ആരെയും ബുദ്ധിമുട്ടിക്കണം എന്നില്ല' ആലിയ പറഞ്ഞു. 

സ്വജനപക്ഷപാതത്തെക്കുറിച്ച് താന്‍ തുറന്നു പറഞ്ഞതിന് ബോളിവുഡ് സിനിമ ലോകം തനിക്കെതിരേ ഒന്നിച്ചിരിക്കുകയാണ് എന്നാണ് കങ്കണ പറയുന്നത്. താന്‍ അതിലൊന്നും ഭയപ്പെടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു കാര്യം ഉറപ്പാണ്. ഞാന്‍ ഒരാളെയും വെറുതി വിടില്ല. എല്ലാവരുടേയും ജീവിതം നരകമാക്കും. അവരെ ഓരോരുത്തരേയും ഞാന്‍ തുറന്നു കാണിക്കും. കങ്കണ തുറന്നടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com