മലയാള സിനിമാ മേഖലയിലും സിനിമയുടെ പ്രമേയങ്ങളിലും പുരുഷമേധാവിത്വം വ്യക്തമാണെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിനിമകള്‍ വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നതെന്നും നല്ല പ്രൊഡക്ഷന്‍ ഹൗസുകള്‍ മുന്നോട്ട് വന്നപ്പോഴാണ് നല്ല സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വന്നിട്ടുള്ളതെന്നും വിജയ് ബാബു പറഞ്ഞു.
തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന സിനിമ ജൂൺ നിർമ്മിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജൂണില്‍ എനിക്ക് പൂര്‍ണമായും വിശ്വാസം ഉണ്ടായിരുന്നു. അത് വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുമുണ്ടായിരുന്നു. ജൂണിന്റെ കഥ എന്നേക്കാള്‍ മുന്‍പ് കേട്ടത് രജിഷയാണ്. ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍പ്. പിന്നീട് അവര്‍ പലരെയും സമീപിച്ചുവെങ്കിലും ആരും നിര്‍മിക്കാന്‍ തയ്യാറായില്ല. അവസാനം തിരക്കഥ ഫ്രൈഡേ ഫിലിംസില്‍ എത്തി", വിജയ് പറഞ്ഞു.
രജിഷയെ വച്ചു സിനിമ ചെയ്യണമെന്ന് നിര്‍ബന്ധം ഒന്നുമില്ലായിരുന്നെന്നും ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ അധികാരം വച്ച് രജിഷയെ മാറ്റാൻ കഴിയുമായിരുന്നെന്നും വിജയ് പറയുന്നു. 'എന്നാല്‍ രജിഷ കഴിവ് തെളിയിച്ച നടിയാണ്. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ ഒരു അഭിനേത്രിയാണ്. അവരെ സിനിമയില്‍ നിന്ന് മാറ്റുന്നത് മനുഷ്യത്വപരമല്ല. മാത്രമല്ല മുടിമുറിക്കാനും ഭാരം കുറയ്ക്കാനും അങ്ങനെ സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്യാന്‍ രജിഷ തയ്യാറായിരുന്നു', വിജയ് ബാബു പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ