പ്രമുഖ മിമിക്രി താരവും സിനിമാ-സീരിയൽ നടനുമായ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചൻ കോപ്പിയടിയെന്ന് ആരോപണം. സംവിധായകന്‍ സുദേവന്‍ പെരിങ്ങോട് സംവിധാനം ചെയ്ത അകത്തോ പുറത്തോ എന്ന സിനിമയുടെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുകയാണെന്നാണ് ആരോപണം. സംവിധായകരായ സനൽകുമാർ ശശിധരനും ഡോ ബിജുവും ഇതേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
'താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല...എന്ന് വിചാരിക്കുന്നു', സുദേവന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഫെബ്രുവരി 14ന് യു ട്യൂബിൽ റിലീസ് ചെയ്ത 'കുട്ടിച്ചൻ' ഇതിനോടകം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം പതിനാല് മിനുട്ടാണ്. ജാഫർ ഇടുക്കിയാണ് ചിത്രത്തിൽ പൈലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ