ആളുകള്‍ക്ക് സഹിഷ്ണുത കുറഞ്ഞു, ഇനി 'സന്ദേശ'വുമായി എത്തുകയാണെങ്കില്‍ വീടിന് മുന്നില്‍ സമരമായിരിക്കുമെന്ന് സത്യന്‍ അന്തിക്കാട് 

ന്ദേശം പോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്
ആളുകള്‍ക്ക് സഹിഷ്ണുത കുറഞ്ഞു, ഇനി 'സന്ദേശ'വുമായി എത്തുകയാണെങ്കില്‍ വീടിന് മുന്നില്‍ സമരമായിരിക്കുമെന്ന് സത്യന്‍ അന്തിക്കാട് 

കൊച്ചി: സന്ദേശം പോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കാലത്തിനനുസരിച്ച് സാഹചര്യങ്ങള്‍ മാറി. ജനങ്ങള്‍ക്ക് സഹിഷ്ണുത കുറഞ്ഞെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

പണ്ട് വിമര്‍ശനത്തെ വിമര്‍ശനമായി കാണുന്നവര്‍ ഉണ്ടായിരുന്നു. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ടുവാ എന്നു പറയുമ്പോള്‍ ചിരിച്ചുകൊണ്ട് അത് ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ചെറുതായി വിമര്‍ശിക്കുമ്പോള്‍ അത് അവര്‍ക്ക് പൊള്ളുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. 

ഇന്ന് രാഷ്ട്രീയക്കാരുടെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവരുടെ ലക്ഷ്യത്തിലും സ്വഭാവത്തിലും മാറ്റം ഉണ്ട്. അധികാരത്തോടുള്ള അമിതമായ ആര്‍ത്തിയാണ് ഇപ്പോള്‍. നമ്മള്‍ ഒരാളെ വിശ്വസിച്ച് ഭരിക്കാന്‍ തെരഞ്ഞെടുത്താല്‍ അധികാരം കിട്ടുമ്പോള്‍ അയാള്‍ മറ്റൊരാളായി മാറുന്നസ്ഥിതി. ഇനി ഒരു സിനിമ ചെയ്യുമ്പോള്‍ ഇതും കൂടി ഉള്‍പ്പെടുത്തി ഒരു നിഷ്പക്ഷന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ കേരളം എന്ന വിഷയം ചെയ്യും. 

'ഞാനും ശ്രീനിയും അതിനേപ്പറ്റി ആലോചന തുടങ്ങിക്കഴിഞ്ഞു. ഒരു പത്തുവര്‍ഷം കേരളത്തില്‍ ഇല്ലാത്ത ആള്‍ തിരിച്ചുവരുമ്പോഴുള്ള കേരളം പഴയ മോഹന്‍ലാലൊക്കെ ചെയ്ത ഒരു കഥാപാത്രം. നടക്കാം, നടക്കാതിരിക്കാം.' - സത്യന്‍ അന്തിക്കാട് പറയുന്നു. 

സന്ദേശത്തെ വിമര്‍ശിച്ച് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താല്‍പര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യം പുഷ്‌കരന്‍ അഭിപ്രായപ്പെട്ടു. ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com