റിയലിസ്റ്റിക് കഥാപാത്രങ്ങളെ തന്റെ ചിത്രങ്ങളില്‍ പണ്ടേ അവതരിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും അതിനെ പാടിപ്പുകഴ്ത്താന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ലാല്‍ ജോസ്. മലയാള സിനിമയിൽ റിയലിസ്റ്റിക് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകര്യതയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ലാലിന്റെ ഈ തുറന്നുപറച്ചിൽ.
'ഇന്ന് മലയാള സിനിമ റിയലിസത്തിനു പിന്നാലെയുള്ള ഓട്ടത്തിലാണ്. റിയലിസ്റ്റിക് സിനിമകള്‍ എന്നുപറയുന്നതുതന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നത്', ലാൽ ജോസ് പറഞ്ഞു. നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'നെഗറ്റീവ് ഷേഡുള്ള നായകകഥാപാത്രങ്ങളെ ഞാന്‍ നേരത്തേ 'ഡയമണ്ട് നെക്‌ളസി'ല്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ സംവിധാനംചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകളായിരുന്നു'. ആ സിനിമകൾ പിറക്കേണ്ടത് ഇന്നായിരുന്നെന്നുംഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ