'എന്റെ അമ്മാവന്‍ വാങ്ങിതന്ന ടേപ്പ് റിക്കോര്‍ഡര്‍ കൊടുക്കാത്തതിന് മമ്മൂക്ക നാല് ദിവസം മിണ്ടാതിരുന്നു'; മമ്മൂട്ടി കുട്ടികളേപ്പോലെയെന്ന് ഉര്‍വശി

മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും
'എന്റെ അമ്മാവന്‍ വാങ്ങിതന്ന ടേപ്പ് റിക്കോര്‍ഡര്‍ കൊടുക്കാത്തതിന് മമ്മൂക്ക നാല് ദിവസം മിണ്ടാതിരുന്നു'; മമ്മൂട്ടി കുട്ടികളേപ്പോലെയെന്ന് ഉര്‍വശി

മമ്മൂട്ടിയുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടി നടി ഉര്‍വശി. കുട്ടികളുടേത് പോലെ നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും വാശികാണിക്കുകയും ചെയ്യുന്ന സ്വഭാവമാണ് മമ്മൂക്കയുടേതെന്നാണ് താരം പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ഉര്‍വശി വാചാലയായത്. 

മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു വാച്ച് മറ്റൊരാള്‍ കെട്ടിക്കൊണ്ടുവന്നാല്‍ അതിന് പോലും പിണങ്ങുമെന്നാണ് ഉര്‍വശി പറയുന്നത്. 'ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല.  മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും, നമ്മള്‍ ജീവന്‍ കയ്യില്‍ പിടിച്ചിരിക്കും.' 

ഒരുമിച്ച് അഭിനയിക്കുന്ന സമയത്തുണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങളും ഉര്‍വശി പങ്കുവെച്ചു. ഒരിക്കല്‍ തന്റെ അങ്കില്‍ തന്ന ടേപ്പ് റിക്കോര്‍ഡര്‍ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. പക്ഷേ എന്റെ അമ്മാവന്‍ തന്ന സാധനം തരില്ലെന്ന് ഉര്‍വശി പറഞ്ഞു. ഇതിന്റെ പേരില്‍ മമ്മൂട്ടി പിണങ്ങിയെന്നും പിന്നെ മൂന്ന് നാല് ദിവസത്തേക്ക് തന്നോട് മിണ്ടിയില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. 

നമസ്‌കാരം പറഞ്ഞില്ലെന്ന് പരാതി പറഞ്ഞതിന് മമ്മൂക്ക തന്ന പണിയെക്കുറിച്ചും ഉര്‍വശി വാചാലയായി.' മമ്മൂക്കയ്ക്ക് നമസ്‌കാരം പറച്ചിലില്‍ ഒന്നും വലിയ കമ്പമില്ല. ഒരു ദിവസം ഞാന്‍ സീമച്ചേച്ചിയോട് പറഞ്ഞു 'മമ്മൂക്ക നമസ്‌കാരം പറയുന്നില്ല'. സീമച്ചേച്ചി ചോദിക്കാന്‍ ചെന്നു.'നമസ്‌കാരം' പറഞ്ഞു. മമ്മൂക്ക തലയാട്ടി 'ആ'...സീമചേച്ചി വിട്ടില്ല. 'എന്തോന്ന് ആ? നമസ്‌കാരം പറഞ്ഞൂടെ'...മമ്മൂക്ക വല്ലാതായി. 'ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ  ഇപ്പോ ആറ് മണി ഇതിനിടയ്ക്ക് നമസ്‌കാരം വേണോ?' 

പക്ഷേ, അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നു. മമ്മൂക്ക ക്യാമറാമാനോട് പറഞ്ഞു 'ഒരു മിനിറ്റ്' എന്നിട്ട് എന്നെയും സീമച്ചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു. കുറേ നേരം അതേ നില്‍പ്പ് തന്നെ. ഞാന്‍ പറഞ്ഞു 'നമസ്‌കാരം. ഷോട്ട് എടുക്കുന്നു മാറി നിക്ക് മമ്മൂക്ക'. അദ്ദേഹം പറഞ്ഞു 'അല്ല ഞാന്‍ കുറച്ച് നേരം നമസ്‌കാരം പറയട്ടെ' ...ഇന്നലത്തേതിന്റെ ബാക്കിയാണ്. ഞാന്‍ കളിയാക്കി 'ആ ഓട്ടപ്പല്ല് കാണും, മമ്മൂക്ക കൊള്ളൂല്ല മാറ്'.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com