പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ നന്നായി ആര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് നടന്‍ പരേഷ് റാവല്‍. നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ ഒമംഗ് കുമാർ ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പരേഷിന്റെ പ്രതികരണം. പിഎം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിവേക് ഒബാറോയാണ് മോദിയാകുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പിഎം നരേന്ദ്ര മോദിയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമെന്ന് കഴിഞ്ഞ വർഷം പരേഷ് റാവല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇതേക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. വിവേകിനെ നായകനാക്കി ചിത്രം ഒരുങ്ങുന്നെന്നതിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഇതിൽ അതൃപ്തി അറിയിച്ചുകൊണ്ടുള്ള പരേഷിന്റെ പ്രതികരണം.
തനിക്കല്ലാതെ മോദിയെ മറ്റാര്‍ക്കും ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തോട് തനിക്ക് പൂര്‍ണമായും നീതി പുലര്‍ത്താന്‍ സാധിക്കുമെന്നും പരേഷ് പറയുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണ്. വിവേകിന് ഇഷ്ടമുള്ളത് അദ്ദേഹത്തിന് ചെയ്യാം. എല്ലാ ഭാവുകങ്ങളും നേരുന്നു, പരേഷ് പറഞ്ഞു. തന്റെ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻതന്നെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങൾക്ക്ശേഷമാണ് ഒമംഗ് കുമാർ പിഎം നരേന്ദ്ര മോദി ഒരുക്കുന്നത്. ഒരു നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വേഷമാണ് ഇതെന്നും മോദിയായി അഭിനയിക്കാൻ സാധിക്കുന്നതില്‍ സന്തോഷമേയുള്ളെന്നുമായിരുന്നു വിവേക് ഒബ്‍റോയിയുടെ വാക്കുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ