രാജ്കുമാര്‍ ഹിറാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി; പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമെന്ന് 'പികെ' സംവിധായകൻ
മുന്നാ ഭായ്, പി കെ, സഞ്ജു തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രാജ്കുമാര്‍ ഹിറാനി മീ ടു കുരുക്കിൽ. സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജുവിൽ ഹിറാനിയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച യുവതിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാര്‍ച്ച് മുതല്‍ സെപ്തബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഒന്നിലേറെ തവണ ഹിറാനി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
സഞ്ജുവിന്‍റെ പോസ്റ്റ് പ്രൊഡക്ഷനിടെയാണ് സംഭവമെന്നും യുവതി പറഞ്ഞു. കഴിഞ്ഞവർഷം നവംബറിൽ ഹിറാനിയ്ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സഞ്ജുവിന്‍റെ സഹ നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര, ഭാര്യ അനുപമ ചോപ്ര, സഹോദരി ഷെല്ലി ചോപ്ര, തിരക്കഥാകൃത്ത് അഭിജിത്ത് ജോഷി എന്നിവര്‍ക്ക് യുവതി ഇമെയിൽ അയച്ചിരുന്നു. ഏപ്രില്‍ ഒൻപതിന് ഹിറാനിയുടെ വീട്ടിലെ ഓഫീസില്‍ വച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി മെയിലില്‍ ആരോപിച്ചിരിക്കുന്നത്.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഹിറാനി നിഷേധിച്ചു. ആരോപണം തെറ്റാണെന്നും ഇതേക്കുറിച്ച് രണ്ട് മാസം മുൻപ് കേട്ടപ്പോൾ ഞെട്ടലുണ്ടായെന്നുമാണ് ഹിറാനി പ്രതികരിച്ചത്. ഇത് നിയമപരമായ ഇടങ്ങളിൽ എത്തണമെന്നു തന്നെയായിരുന്നു എന്റെ പ്രതികരണം. എന്നാൽ പരാതിക്കാരി നിയമവഴി സ്വീകരിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ വിഷയം അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്, ഹിറാനി പറഞ്ഞു. ഈ ആരോപങ്ങൾ തെറ്റാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഹിറാനി അഭിപ്രായപ്പെട്ടു. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍, ഇരുവരും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങള്‍, മെസ്സേജുകള്‍ എന്നിവ ഹിറാനി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ