ഷോര്‍ട്‌സ് ധരിച്ച ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ്; പൊട്ടിത്തെറിച്ച് രാകുല്‍ പ്രീത്; ഇങ്ങനെ ചീത്തവിളിക്കരുതെന്ന് വിമര്‍ശനം

പറഞ്ഞയാളുടെ അമ്മയെ വരെ വിമര്‍ശിക്കുന്ന മറുപടി പക്ഷേ സോഷ്യല്‍ മീഡിയയ്ക്ക് അത്ര പിടിച്ചിട്ടില്ല
ഷോര്‍ട്‌സ് ധരിച്ച ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ്; പൊട്ടിത്തെറിച്ച് രാകുല്‍ പ്രീത്; ഇങ്ങനെ ചീത്തവിളിക്കരുതെന്ന് വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ മോശം കമന്റ് നേരിടേണ്ടിവരുന്നത് സ്ഥിരം സംഭവമാണ്. പലപ്പോഴും ഇതിനെതിരേ താരങ്ങള്‍ തന്നെ രംഗത്ത് വരാറുണ്ട്. ഇത്തവണ തെന്നിന്ത്യന്‍ സുന്ദരി രാകുല്‍ പ്രീത് സിങ്ങിനാണ് അശ്ലീല കമന്റ് കേള്‍ക്കേണ്ടിവന്നത്. താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വളരെ മോശം ഭാഷയില്‍ ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാളോട് താരം കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. ഇപ്പോള്‍ ചീത്തവിളി കൂടിപ്പോയെന്ന് വിമര്‍ശനം നേരിടുകയാണ് രാകുല്‍. 

ജീന്‍സ് ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ചു കാറില്‍ നിന്നിറങ്ങി വരുന്നതിന്റെ ചിത്രങ്ങള്‍ താരം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് താഴെ വന്ന് ഒരാള്‍ 'കാറിലെ സെഷന്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പാന്റ്‌സ് ഇടാന്‍ മറന്നു,' എന്ന് കമന്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട താരം അതേ ഭാഷയില്‍ തന്നെ തിരിച്ചടിക്കുകയായിരുന്നു. പറഞ്ഞയാളുടെ അമ്മയെ വരെ വിമര്‍ശിക്കുന്ന മറുപടി പക്ഷേ സോഷ്യല്‍ മീഡിയയ്ക്ക് അത്ര പിടിച്ചിട്ടില്ല. 

'കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതില്‍ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാന്‍ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്തോളം സ്ത്രീകള്‍ക്ക് ഈ സമൂഹത്തില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തര്‍ക്കിച്ചിരുന്നിട്ട് കാര്യമില്ല,' രാകുല്‍ പ്രീത് മറുപടി നല്‍കി. 

ചിലര്‍ താരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നിരവധി പേരാണ് അമ്മയെ ഇതിലേക്ക് വലിച്ചിഴച്ചതിന് രാകുലിനെ വിമര്‍ശിക്കുന്നത്. ഒരാള്‍ ചെയ്ത വൃത്തികേടിന് അയാളുടെ അമ്മയെ പറയുന്നത് എന്തിനാണ് എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് രാകുല്‍. ഇത്തരം ആളുകള്‍ക്കും ഒരു കുടുംബമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നതിനാണ് ആ വാക്കുകള്‍ ഉപയോഗിച്ചത് എന്നാണ് താരത്തിന്റെ വിശദീകരണം. തന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നവര്‍ സ്ത്രീകളെ കമ്പോളവല്‍ക്കരിക്കുന്നതിനെതിരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് നടി ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com