രജനികാന്ത് ചിത്രം പേട്ട തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസിൽ പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സിനിമ പ്രദർശിപ്പിക്കുന്നതിന്റെ ചിത്രം ബസ് യാത്രികരിൽ ഒരാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാർത്തയായത്. കരൂരിൽ നിന്ന് ചെന്നൈയ്ക്കുള്ള ബസിലാണ് പേട്ട പ്രദർശിപ്പിച്ചത്.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിശാല്‍ അടക്കമുള്ളവർ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വാർത്ത സത്യമാണെന്ന് തെളിയിക്കുന്ന വിഡിയോ സഹിതം പങ്കുവച്ചുകൊണ്ടാണ് വിശാൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ മാസം 10-ാം തിയതിയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട തീയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുപിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ബസിൽ ചിത്രം പ്രദർശിപ്പിച്ചെന്നന റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ