ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഫെബ്രുവരി അവസാനത്തിലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്.
മെമ്മറി കാർഡിന്റെ പകർപ്പ് കൈമാറാൻ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാർ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. പ്രതിയായ ദിലീപും അഭിഭാഷകനും വിചാരണ കോടതിയുടെ സാന്നിധ്യത്തിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടതാണെന്നാണ് പ്രോസിക്യൂഷൻ വാദം. എന്തിനാണ് പകർപ്പ് ചോദിക്കുന്നതെന്നും പ്രതിക്ക് ഇതിനുള്ള അവകാശമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതില്‍ മറുപടി നല്‍കുന്നതിന് സമയം അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്.
കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെയാണ് ഒരാൾച സമയം ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ തന്റെ അഭിഭാഷകനായ മുകുള്‍ റൊത്തഗിക്കും ഇന്ന് ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്നും ദിലീപ് അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീന്‍ പി റാവലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ