സിനിമയില്‍ തന്നെ ദ്രോഹിച്ചവരോട് ദേഷ്യമില്ലെന്നും ആരോടും കണക്കു ചോദിക്കാനില്ലെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍. 22 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം തന്നെ പലതും പഠിപ്പിച്ചു. മറ്റൊരാള്‍ നശിച്ച് നമ്മള്‍ നന്നാവുന്നതില്‍ അര്‍ഥമില്ല. അങ്ങനെ ഒരാള്‍ ചിന്തിക്കുന്നുവെങ്കില്‍ അത് അയാളുടെ കുഴപ്പമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പ്രേക്ഷകരാണ് എന്നെ വളര്‍ത്തിയത്. അവര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അവര്‍ക്ക് നല്‍കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. സിനിമയ്ക്ക് എന്നെ ആവശ്യമില്ല എന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് സിനിമയെ ആവശ്യമുണ്ട്. അതുകൊണ്ട് അനിവാര്യമാണെന്ന് തോന്നുന്ന മാറ്റങ്ങള്‍ക്ക് ഞാനും തയ്യാറാണ്.
കഥാപാത്രത്തിന്റെ പൂര്‍ണതക്കായി അധ്വാനിക്കാന്‍ തയ്യാറാണ്. എന്നാൽ അതുമാത്രം പോരാ. കുറച്ചു ഭാഗ്യം കൂടി വേണം. നമ്മളേക്കാള്‍ കഴിവുണ്ടായിട്ടു പോലും പലര്‍ക്കും സിനിമയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്നും കുഞ്ചാക്കോ പറഞ്ഞു. അള്ള് രാമേന്ദ്രനിലെ വേഷം സാധാരണ പൊലീസുകാരന്റേതാണ്. കുറച്ച് വണ്ണവും വയറുമൊക്കെ വേണമെന്ന് സംവിധായകൻ പറഞ്ഞു. ശാരീരികമായ ചില മാറ്റങ്ങളൊക്കെ കഥാപാത്രത്തിന് വേണ്ടി ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ