നടന് മോഹന്‍ലാലിനും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനുമാണ് ഇത്തവണത്തെ പത്മഭൂഷന്‍ പുരസ്‌കരങ്ങള്‍ ലഭിച്ചത്. ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ഇരുവര്‍ക്കും ആശംസയര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ രംംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു അഭിനന്ദനമറിയിച്ചത്.
മോഹന്‍ലാലിന്റ നേട്ടം തനിക്ക് വ്യക്തിപരമായി സന്തോഷം തരുന്നുണ്ടെന്ന് പറഞ്ഞ മഞ്ജു നമ്പി നാരായണന് ലഭിച്ച പുരസ്‌കാരത്തെ കാലത്തിന്റെ കാവ്യനീതി എന്നാണ് മഞ്ജു വിശേഷിപ്പിച്ചത്. 'നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേര്‍ക്കും വലിയൊരു സല്യൂട്ട്'- മഞ്ജു പറയുന്നു. കേരളത്തില്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റ് പ്രതിഭകള്‍ക്കും മഞ്ജു ആശംസയര്‍പ്പിച്ചു.
മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
പദ്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു - വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പദ്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ