'തപ്‌സിയുടെ കട ഓടുന്നത് കങ്കണയെ കോപ്പിയടിച്ച്'; വിമര്‍ശനവുമായി രംഗോലി; അനുരാഗ് കശ്യപിനും ചീത്ത വിളി

കങ്കണയുടെ പേര് എടുത്തു പറയാതിരുന്നതാണ് രംഗോലിയെ ചൊടിപ്പിച്ചത്
'തപ്‌സിയുടെ കട ഓടുന്നത് കങ്കണയെ കോപ്പിയടിച്ച്'; വിമര്‍ശനവുമായി രംഗോലി; അനുരാഗ് കശ്യപിനും ചീത്ത വിളി


ബോളിവുഡ് താരം കങ്കണ റണാവത്തും സഹോദരിയും മാനേജരുമായ രംഗോലിയും സഹതാരങ്ങളുമായി തര്‍ക്കിക്കാന്‍ യാതൊരു മടിയും കാണിക്കാറില്ല. കഴിഞ്ഞ ദിവസം വരുണ്‍ ധവാനോട് രംഗോലി നടത്തിയ ട്വിറ്റര്‍ യുദ്ധം വലിയ വിവാദമായിരുന്നു. കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാനവേഷത്തില്‍ എത്തിയ ജഡ്ജ്‌മെന്റല്‍ ഹേ ക്യായുടെ ട്രെയ്‌ലറാണ് തര്‍ക്കത്തിന് കാരണമായത്. അതിന് പിന്നാലെ സംവിധായകന്‍ അനുരാഗ് കശ്യപിനോടും നടി തപ്‌സി പന്നുവിനോടും വഴക്കടിച്ചിരിക്കുകയാണ് രംഗോലി. 

ജെഡ്ജ്‌മെന്റല്‍ ഹേ ക്യായുടെ ട്രെയ്‌ലര്‍ തന്നെയാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. പ്രശംസിച്ചു കൊണ്ടാണ് തപ്‌സി ട്രെയ്‌ലര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. എന്നാല്‍ കങ്കണയുടെ പേര് എടുത്തു പറയാതിരുന്നതാണ് രംഗോലിയെ ചൊടിപ്പിച്ചത്. കങ്കണയെ കോപ്പിയടിച്ചാണ് തപ്‌സി അഭിനയിക്കുന്നതെന്നും എന്നാല്‍ കങ്കണയെ അംഗീകരിക്കാനോ അവളുടെ പേരെടുത്ത് പറഞ്ഞ് ട്രെയ്‌ലറെ പുകഴ്ത്താനോ അവര്‍ തയാറാകുന്നില്ല എന്നായിരുന്നു വിമര്‍ശനം. തപ്‌സി കോപ്പി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ട്വിറ്റില്‍ കുറിച്ചു. 

ഇതിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. സംവിധായകന്‍ അനുരാഗ് കശ്യപ് തപ്‌സി പന്നുവിന് പിന്തുണയുമായി രംഗത്തെത്തി. ഇത് വളരെ കൂടുതലാണെന്നും മോശമാണെന്നുമാണ് അനുരാഗ് പറഞ്ഞത്. താന്‍ കങ്കണയുടേയും തപ്‌സിയുടേയും കൂടെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് രംഗോലി പറഞ്ഞത് മനസിലായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയ്‌ലറിനെ പ്രശംസിക്കുക എന്നാല്‍ കങ്കണ ഉള്‍പ്പടെയുള്ള എല്ലാത്തിനേയും പ്രശംസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ തപ്‌സിയെ പിന്തുണച്ചുകൊണ്ടുള്ള അനുരാഗ് കശ്യപിന്റെ നിലപാട് രംഗോലിയ്ക്ക് ഇഷ്ടപ്പെട്ടില്ല. കങ്കണയെക്കുറിച്ച് തപ്‌സി പറയാതിരുന്നതല്ല തന്നെ പ്രകോപിപ്പിച്ചതെന്നും കങ്കണയെ എടുത്തുപറയാത്ത നിരവധി പേര്‍ക്ക് താന്‍ നന്ദി പറഞ്ഞിട്ടുണ്ടെന്നും രംഗോലി വ്യക്തമാക്കി. എന്നാല്‍ കങ്കണയ്ക്ക് ഡബിള്‍ ഫില്‍റ്റല്‍ വേണമെന്ന് പറയാന്‍ തപ്‌സി ആരാണെന്നും രംഗോലി ചോദിച്ചു. യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കാതെ നിരാശപ്പെട്ടിട്ട് കാര്യമില്ലെന്നും മാറി നില്‍ക്കാനുമാണ് രംഗോലി കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com