'ആ സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ ആശങ്കയും അസ്വസ്ഥതയുമുണ്ടായിരുന്നു' ; മനസ്സുതുറന്ന് അമലപോള്‍

തന്നെ ഏറെ അതിശയിപ്പിച്ച സ്‌ക്രിപ്റ്റായിരുന്നു ആടൈയിലേത് എന്ന് അമലപോള്‍ പറഞ്ഞു 
'ആ സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ ആശങ്കയും അസ്വസ്ഥതയുമുണ്ടായിരുന്നു' ; മനസ്സുതുറന്ന് അമലപോള്‍

തെന്നിന്ത്യന്‍ നടി അമല പോളിന്റെ ബോള്‍ഡായ വേഷം കൊണ്ട്, റീലീസാകും മുമ്പേ തന്നെ ഏറെ ചര്‍ച്ചയായ സിനിമയാണ് ആടൈ. ചിത്രത്തിലെ അമലയുടെ നഗ്നരംഗമാണ് ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രശംസകള്‍ക്കും ഇടയാക്കിയത്. അതേസമയം ആ രംഗം ചിത്രീകരിച്ചപ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ തുറന്നുപറയുകയാണ് നടി. 

ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമലപോള്‍ മനസു തുറന്നത്. തന്നെ ഏറെ അതിശയിപ്പിച്ച സ്‌ക്രിപ്റ്റായിരുന്നു ആടൈയിലേത്. സംവിധായകന്‍ രത്‌നകുമാര്‍ ചിത്രത്തിലെ നഗ്നരംഗത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍, അതേക്കുറിച്ച് വേവലാതിപ്പെടേണ്ടെന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. 

എന്നാല്‍ നഗ്നരംഗങ്ങളുടെ ചിത്രീകരണ സമയമായപ്പോള്‍ താന്‍ ഏറെ ആശങ്കയിലായിരുന്നു.''എനിക്ക് ഒരുപോലെ പേടിയും അസ്വസ്ഥതയുമുണ്ടായിരുന്നു. എന്തായിരിക്കും സെറ്റില്‍ സംഭവിക്കുക, എത്തരത്തിലുള്ളവരാകും ഉണ്ടാകുക എന്നെല്ലാം ചിന്തിച്ച് മാനസികസമ്മര്‍ദ്ദത്തിലായിരുന്നു.

സെറ്റില്‍ പതിനഞ്ച് ടെക്‌നീഷ്യന്‍മാരാണ് ഉണ്ടായിരുന്നത്. അവരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ആ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്.'' അമലപോള്‍ പറഞ്ഞു. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പേ തന്നെ ആളുകള്‍ വിധി പ്രസ്താവിക്കുകയാണ്. അതിന് ഒന്നും ചെയ്യാനില്ല. ആളുകള്‍ക്ക് മുന്‍വിധികളുണ്ടാകും. പക്ഷേ ആടൈ ഒരു സത്യസന്ധമായ ശ്രമമാണ്. ഇത്തരം വിമര്‍ശനങ്ങളെ ആര് വകവെക്കാന്‍.'', അമല പോള്‍ പറഞ്ഞു. 

സിനിമ ഉപേക്ഷിച്ചാലോ എന്ന ചിന്തയിലിരിക്കുന്ന സമയത്താണ് ആടൈയുടെ കഥയുമായി സംവിധായകന്‍ രത്‌നകുമാര്‍ സമീപിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇത് തമിഴ് സിനിമ തന്നെയാണോ, ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആണോ എന്നുപോലും സംശയിച്ചിരുന്നു. ആടൈക്ക് മുമ്പ് തന്നെ തേടി വന്ന കഥകളെല്ലാം ഒരേ പാറ്റേണിലുള്ളവയായിരുന്നുവെന്നും, അതിനാല്‍ മടുപ്പ് തോന്നിയാണ് സിനിമ വിട്ടാലോ എന്ന് മാനേജറോട് ചോദിച്ചതെന്നും അമലപോള്‍ വെളിപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com