പ്രതിമാസം നാലരലക്ഷം; ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച്  വന്‍ തട്ടിപ്പ്; നിയമനടപടിയുമായി നടി

'നിങ്ങള്‍ക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും'
പ്രതിമാസം നാലരലക്ഷം; ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച്  വന്‍ തട്ടിപ്പ്; നിയമനടപടിയുമായി നടി

മലയാള സീരിയല്‍ രംഗത്തെ നിറസാന്നിധ്യമാണ് ബീന ആന്റണി. രണ്ട് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് തുടരുന്ന നടിക്ക് വലിയ ആരാധകവൃന്ദവും ഉണ്ട്. എന്നാല്‍, ബീനയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ ലോകത്ത് ഒരു ഓണ്‍ലൈന്‍ തട്ടിപ്പ് സജീവമാകുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

'കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍' എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കര്‍പാല്‍ എന്ന സ്ത്രീയുടെ വിജയ കഥയ്‌ക്കൊപ്പമാണ്, ആഭ കര്‍പാലിന്റെതെന്ന പേരില്‍ ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട വീട്ടമ്മയാണത്രേ ആഭ കര്‍പാല്‍. നിരവധി തവണ ജോലിക്കു ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ ഓണ്‍ലൈന്‍ വഴി ജോലി ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഓണ്‍ലൈനിലെ ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്‌സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തില്‍ പറയുന്നത്.'നിങ്ങള്‍ക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും' എന്ന തരത്തിലാണ് സൈറ്റില്‍ ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കോഴ്‌സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്.

അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബീന ആന്റണി പറഞ്ഞു. താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന വ്യക്തമാക്കുന്നു.

''ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. പൊലീസിലുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും പരാതി കൊടുക്കുക എന്നതായിരുന്നു നിര്‍ദേശം''- ബീന പറയുന്നു.''അന്വേഷിച്ചപ്പോള്‍ അമേരിക്കന്‍ രജിസ്‌ട്രേഷനിലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായി. അഡ്രസ് തിരഞ്ഞെങ്കിലും ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ലഭിച്ചില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇത് തീര്‍ച്ചയായും ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാല്‍, ഒരു തരത്തിലും പ്രേത്സാഹിപ്പിക്കാനാകില്ല.''.- അവര്‍ വ്യക്തമാക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com