സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ചതില്‍ തെറ്റ് തോന്നിയിട്ടില്ല; അതെന്റെ കടമ; തുറന്ന് പറഞ്ഞ് ബിജുമേനോന്‍

സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത് 
സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ചതില്‍ തെറ്റ് തോന്നിയിട്ടില്ല; അതെന്റെ കടമ; തുറന്ന് പറഞ്ഞ് ബിജുമേനോന്‍

തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് മത്സരം തീപ്പാറിയ പോരാട്ടമായത്. പ്രചാരണഘട്ടത്തിലെ വലിയ ജനപങ്കാളിത്തം കണ്ട് സുരേഷ് ഗോപി വിജയിക്കുമെന്ന് കരുതിയവരുമുണ്ട്. താരനിരയും സ്ഥാനാര്‍ത്ഥിക്കൊപ്പം അണി നിരന്നപ്പോള്‍ സിനിമാ പ്രഭാവവും തൃശൂരില്‍ നിറഞ്ഞിരുന്നു. ബിജു മേനോന്‍ സുരേഷ്‌ഗോപിക്ക് വോട്ടുചോദിച്ചെത്തിയത് സൈബര്‍ ലോകത്തും വലിയ ചര്‍ച്ചയായി. ഒരു വിഭാഗത്തില്‍ നിന്ന് സൈബര്‍ ആക്രമണം തന്നെ ബിജു മേനോന് നേരിടേണ്ടി വന്നു. ഇപ്പോള്‍ അതേ കുറിച്ച് തുറന്നു പറയുകയാണ് താരം.

സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ബിജു േമനോന്‍ പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയത്. ചില കമന്റുകള്‍ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും.' ബിജുമേനോന്‍ പറഞ്ഞു. 

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ആക്രമണം തുടങ്ങിയത്. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com