'ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു'; പെട്ടെന്ന് വിവാഹം കഴിച്ചതിനെക്കുറിച്ച് നവാബ് ഷാ 

ഈ മാസം ആദ്യം ന്യൂ ഡല്‍ഹിയില്‍ വെച്ചാണ് ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ഇരുവരും വിവാഹിതരായത്
'ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു'; പെട്ടെന്ന് വിവാഹം കഴിച്ചതിനെക്കുറിച്ച് നവാബ് ഷാ 

വില്ലന്റേയും നായികയുടേയും വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം. മലയാളികള്‍ക്ക് പരിചിതയായ പൂജ ബത്രയും നവാബ് ഷായുടേയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇരുവരുടേയും വിവാഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ പൂജയോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നവാബ്. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം തന്നെ തനിക്ക് പൂജയെ വിവാഹംകഴിക്കാന്‍ ആഗ്രഹമുണ്ടായി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവാബ് പറഞ്ഞത്. 

'സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് വന്നത്. അവള്‍ക്കൊപ്പമാണ് ഇനിയുള്ള ജീവിതം എന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം തന്നെ അവളെ വിവാഹം കഴിക്കണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. നവാബ് ഷാ പറഞ്ഞു. ഈ മാസം ആദ്യം ന്യൂ ഡല്‍ഹിയില്‍ വെച്ചാണ് ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ഇരുവരും വിവാഹിതരായത്. 

തങ്ങളുടെ ബന്ധത്തെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നാണ് നവാബ് പറയുന്നത്. വളരെ മനോഹരമായാണ് തങ്ങളെ ബന്ധിച്ചിരുന്നതെന്നും എല്ലാം തങ്ങള്‍ക്കായി ഒരുമിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇനിയും സമയം വെറുതെ പാഴാക്കേണ്ട എന്നുകരുതിയാണ് പെട്ടെന്ന് വിവാഹിതരായതെന്നാണ് നവാബ് പറയുന്നത്.  ഞങ്ങള്‍ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തയാറായിരുന്നു എന്നു മാത്രം. വെറുതെ സമയം കളയുന്നതില്‍ കാര്യമുണ്ടായിരുന്നില്ല. അതിനാലാണ് പെട്ടെന്ന് വിവാഹം നടന്നത്.' 

കഴിഞ്ഞ ദിവസം പൂജ ബത്രയാണ് വിവാഹ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അതിന് മുന്‍പ് തന്നെ പൂജയുടെയും നവാബിന്റെയും വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചന്ദ്രലേഖ, മേഘം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് പൂജ. കീര്‍ത്തിചക്ര, കാക്കി, രൗദ്രം തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായി നവാബ് അഭിനയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com