പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഒരുപാട് പ്രതീക്ഷ കൽപ്പിക്കപ്പെട്ട ചിത്രം പക്ഷെ അതിനൊത്ത വിജയം നേടാതെപോകുകയായിരുന്നു. ഇപ്പോഴിതാ സിനിമ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ഗോപി.
"സിനിമ വിജയിക്കാതെ പോയതിന് പ്രധാനപ്പെട്ട കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ സാധിച്ചില്ല. സമയം തികയാതെ പോയി", ബിഹൈന്റ്‌വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിൽ അരുൺ ഗോപി പറഞ്ഞു.
ഒരു സംവിധായകനെന്ന നിലയില്‍ റിലീസിനോടനുബന്ധിച്ച് താൻ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ പോയെന്നും പൂര്‍ണമായും തന്റെ മാത്രം തെറ്റുകൊണ്ടാണ് ചിത്രം വിജയിക്കാതെ പോയിട്ടുണ്ടാകുകയെന്നുമാണ് അരുൺ ഗോപി അഭിമുഖത്തിൽ പറഞ്ഞത്.
"പൂര്‍ണ പിന്‍തുണയോടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിരുന്ന ഒരു നിര്‍മ്മാതാവ്, ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകന്‍, ക്രൂ എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ സിനിമ വിജയിക്കാഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണവ്, സായ ഡേവിഡ്, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ