കൊച്ചി : നിയമസഭാ സമിതിയുടെ ശുപാർശ നടപ്പായാൽ ഭക്തിപ്പടങ്ങൾ മാത്രം എടുക്കേണ്ടി വരുമെന്ന് നടൻ ബിജു മേനോൻ. സിനിമകളിൽ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങൾ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാർശയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സമിതിയുടെ ശുപാർശയെക്കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാടെടുക്കണമെന്നും ബിജു മേനോൻ ആവശ്യപ്പെട്ടു.
പുതിയ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്ന സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോവായിരുന്നു ബിജു മേനോന്റെ പ്രതികരണം. സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമേനോൻ എന്ന കുടുംബനാഥനും രണ്ടാണ്. സിനിമയിൽ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല, ജീവിതത്തിൽ കുടുംബത്തോട് നല്ല ഉത്തരവാദിത്വമുള്ളയാളാണ് താൻ. വാണിജ്യ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ബിജു മേനോൻ പറഞ്ഞു.
മലയാളിയുടെ ജീവിതത്തോട് ഏറെ അടുത്തു നിൽക്കുന്ന പ്രമേയം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഈ സിനിമ നൽകുന്ന സന്തോഷം. സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും ബിജു മേനോൻ പറഞ്ഞു. സിനിമയുടെ പേര് വിജയഘടകത്തിൽ പ്രാധാന്യമുള്ളതാണെന്നു തിരക്കഥാകൃത്ത് സജീവ് പാഴൂർ പറഞ്ഞു. ഈ പേരായിരുന്നില്ല ആദ്യം ഉദ്ദേശിച്ചിരുന്നത്. സിനിമയുടെ ചർച്ചകൾ നടക്കുന്ന വേളയിൽ നിർമാതാവ് സന്ദീപ് സേനനാണ് ഈ പേര് നിർദേശിച്ചത്. സംവേദനം നടത്തുന്ന ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണു കഥാകൃത്തിന്റെ ദൗത്യം. ഈ സിനിമയിലും അതു ഫലപ്രദമായി എന്നാണ് കരുതുന്നതെന്നും സജീവ് പാഴൂർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ