''തീച്ചൂളയില്‍ കുരുത്തവനാണ് വിനായകന്‍: അദ്ദേഹത്തെ വെറുതെ വിടുന്നതല്ലേ നല്ലത്?''

സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടന്‍ ഒരു വിഭാഗം ആള്‍ക്കൂട്ടത്തിന്റെ സൈബര്‍ ആക്രമണത്തിനിരയായത്. 
''തീച്ചൂളയില്‍ കുരുത്തവനാണ് വിനായകന്‍: അദ്ദേഹത്തെ വെറുതെ വിടുന്നതല്ലേ നല്ലത്?''

രുത്തുറ്റ കഥാപാത്രങ്ങളാലും അതിലപ്പുറം കരുത്തുറ്റ നിലപാടുകളാലും ശ്രദ്ധേയനായ നടനാണ് വിനായകന്‍. എന്നാലിപ്പോള്‍ അദ്ദേഹം പലതരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടന്‍ ഒരു വിഭാഗം ആള്‍ക്കൂട്ടത്തിന്റെ സൈബര്‍ ആക്രമണത്തിനിരയായത്. 

അദ്ദേഹത്തെ ജാതിപരമായി വരെ അധിക്ഷേപിച്ചവര്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇനി നിന്റെ സിനിമ ആരും കാണില്ലെന്നാണ് പുതിയ ഭീഷണി. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമര്‍ശനം. 

ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ വളരാനാകില്ലെന്നായിരുന്നു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതിനി പിന്നാലെയാണ് വംശീയമായും ജാതീയമായും താരത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകള്‍ നിറഞ്ഞത്. വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനടക്കം ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇതിനിടെ വിനായകന്റെ നിലപാടുകളെക്കുറിച്ച് സന്ദീപ് ദാസ് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. എന്തെല്ലാമാണ് വിനായകന്‍ ചെയ്ത 'തെറ്റുകള്‍?' എന്ന് ചോദിക്കുന്ന പോസ്റ്റില്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ കുരുത്തവനാണ് വിനായകന്‍.ഇളംവെയിലുകൊണ്ടാലൊന്നും വാടില്ല. അദ്ദേഹത്തെ വെറുതെവിടുന്നതല്ലേ നല്ലത്? എന്തിനാണ് തെറിവിളിച്ച് സ്വന്തം സമയം പാഴാക്കുന്നത്? എന്നെല്ലാം ചോദിക്കുന്നുണ്ട്. 

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

''സ്നേഹമില്ലാത്ത മനുഷ്യൻ പോത്തിന് തുല്യമാണ്.പ്രണയമാണ് അൾട്ടിമേറ്റ്.പ്രണയമി­ല്ലെങ്കിൽ നമ്മൾ എന്തിനാണ് ജീവിക്കുന്നത്?കാശുണ്ടാക്കി വീട്ടിൽ കൊണ്ടുവെയ്ക്കാനാണോ....? "

ചലച്ചിത്രതാരമായ വിനായകൻ്റെ വാക്കുകളാണിത്.സ്നേഹം,പ്രണയം മുതലായ വികാരങ്ങളെ മനോഹരമായ രീതിയിൽ വർണ്ണിക്കാൻ പലർക്കും കഴിയും.പക്ഷേ ഇതുപോലെ ഒരു പച്ചമനുഷ്യൻ്റെ ഭാഷയിൽ സംസാരിക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ.അതെ,ചുറ്റുമുള്ള ആളുകളെ ഉപാധികളില്ലാതെ സ്നേഹിക്കാനറിയാവുന്ന ഒരു മനുഷ്യനാണ് വിനായകൻ.

സ്വാഭാവികമായും അദ്ദേഹവും സ്നേഹിക്കപ്പെടണം.എന്നാൽ വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്ന കമൻ്റുകളാണ് ഇപ്പോൾ സൈബറിടങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.''നിൻ്റെ സിനിമ ഇനി ആരും കാണില്ലടാ...'' എന്ന് പലരും ആക്രോശിക്കുന്നു !

എന്തെല്ലാമാണ് വിനായകൻ ചെയ്ത 'തെറ്റുകൾ?' മതങ്ങളുടെ പേരിൽ ഈ നാട് കുരുതിക്കളമാക്കാൻ ശ്രമിക്കുന്നവരോട് സന്ധി ചെയ്യുന്നില്ല.ഹിന്ദു നാമധാരിയായ വിനായകൻ, മറ്റു മതങ്ങളെ വെറുക്കുന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ല.സ്ഥാനമാനങ്ങൾക്കും അംഗീകാരങ്ങൾക്കും വേണ്ടി സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കുന്നില്ല.ആരെയും ഭയക്കാതെ അഭിപ്രായങ്ങൾ തുറന്നുപറയുന്നു....

വലിയ 'അപരാധങ്ങൾ' തന്നെയാണ് ! നേരത്തെ പറഞ്ഞതുപോലെ ഒരു പച്ചമനുഷ്യനായിപ്പോയ­തിൻ്റെ കുഴപ്പം...!

കനൽവഴികളിലൂടെ നടന്ന് ഇവിടം വരെയെത്തിയ വിനായകനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്.

ഒരു സിനിമാനടൻ എങ്ങനെയാവണം എന്ന കാര്യത്തിൽ സമൂഹത്തിന് ചില മുൻവിധികളുണ്ട്.വിനായകൻ്റെ രൂപഭാവങ്ങൾ അതിന് ഇണങ്ങുന്നതല്ല.കരിയറിൻ്റെ ആരംഭത്തിൽ വിനായകന് ലഭിച്ച വേഷങ്ങൾ ശ്രദ്ധിക്കുക.ഒന്നുകി­ൽ കോമാളിത്തരങ്ങൾ കാട്ടുന്ന കൊമേഡിയൻ,അല്ലെങ്കിൽ ഗുണ്ട...അത്തരം റോളുകൾ വിനായകനെ ഏൽപ്പിച്ച സംവിധായകർ പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയാണ് ചെയ്തത്.

പക്ഷേ സ്വന്തം നിറത്തിൻ്റെയും എെഡൻ്റിറ്റിയുടെയും പേരിൽ വിനായകന് എന്നും അഭിമാനമേ തോന്നിയിട്ടുള്ളൂ.ജാതി ഒരിക്കലും അദ്ദേഹത്തെ പുറകിലേക്ക് വലിച്ചിട്ടില്ല.സങ്കടക്കഥകൾ പറഞ്ഞ് സഹതാപം പിടിച്ചുപറ്റിയിട്ടില്ല.താൻ ഭയങ്കര സുന്ദരനാണെന്നാണ് വിനായകൻ്റെ വിശ്വാസം.പുള്ളിക്കാരൻ്റെ നിഘണ്ടുവിൽ അപകർഷതാബോധം എന്ന വാക്ക് കാണാനാവില്ല.

ഒരു വിനായകനായി ജീവിക്കുക എന്നത് ഒട്ടും എളുപ്പമല്ല.ജാതിയുടെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യകളും അരങ്ങേറുന്ന ഒരു നാട്ടിലാണ് നാം താമസിക്കുന്നത്.വെളുപ്പുനിറത്തോടുള്ള ഭ്രമവും ഒരു യാഥാർത്ഥ്യമാണ്.പക്ഷേ വിനായകനെ ഇതൊന്നും ബാധിക്കുന്നതേയില്ല.

ഈ സമൂഹത്തിലെ നിന്ദിതരും പീഡിതരുമായ മനുഷ്യർക്ക് ഏറ്റവും വലിയ മാതൃകയാണ് വിനായകൻ.ശരിക്കും ആത്മവിശ്വാസത്തിൻ്റെ പ്രതിരൂപം !

സംസ്ഥാന അവാർഡ് കിട്ടിയ സമയത്ത്, മാദ്ധ്യമങ്ങൾ അമ്മയെ ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിനായകൻ വഴങ്ങിയിരുന്നില്ല.കാരണം ആ മനുഷ്യന് ജീവിതത്തിൽ അഭിനയിക്കാനറിയില്ല.അഹങ്കാരിയാണല്ലേ എന്ന് ചോദിക്കുന്നവരെ തിരുത്താൻ വിനായകൻ പോകാറില്ല.പ്രശസ്തി കൈവന്നപ്പോഴും സംസാരശൈലി മാറ്റിയിട്ടുമില്ല.

ആക്രമിക്കപ്പെട്ട യുവനടിയോടൊപ്പം നിലകൊണ്ടപ്പോൾ വിനായകൻ സമ്പാദിച്ചത് 'അമ്മ' എന്ന താരസംഘടനയുടെ അപ്രീതികൂടിയാണ്.മലയാളസിനിമയിൽ ശക്തമായ ഒരു ഇരിപ്പിടം കിട്ടിയ സമയത്താണ് വിനായകൻ അങ്ങനെ ചെയ്തത്.നൃത്തവും സംഗീതവും ആണ് തനിക്ക് ഏറ്റവും പ്രിയം എന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.സിനിമ വിനായകനെ പിന്തുടർന്നു എന്നേയുള്ളു.''നിൻ്റെ സിനിമ കാണില്ല '' എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ആ മനുഷ്യനെയാണ് !

നാളെ സിനിമാമേഖലയിൽ നിന്ന് പുറത്തായാലും വിനായകൻ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കും.അദ്ദേഹത്തിന് അതൊന്നും വിഷയമാകില്ല.പക്ഷേ നല്ലൊരു കലാകാരൻ അപ്രകാരം നിഷ്കാസിതനാകരുത്.വിനായകനോട് നമ്മൾ എെക്യപ്പെടണം.മനുഷ്യത്വമുള്ള ആ നടൻ്റെ സിനിമകൾ കാണണം.

അനുഭവങ്ങളുടെ തീച്ചൂളയിൽ കുരുത്തവനാണ് വിനായകൻ.ഇളംവെയിലുകൊണ്ടാലൊന്നും വാടില്ല.അദ്ദേഹത്തെ വെറുതെവിടുന്നതല്ലേ നല്ലത്? എന്തിനാണ് തെറിവിളിച്ച് സ്വന്തം സമയം പാഴാക്കുന്നത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com