ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പൂര്‍ണ പരാജയം എന്ന് വിമര്‍ശനം; അബീദ് ഒരു മനുഷ്യനാണെന്ന മറുപടിയുമായി ഡോക്ടര്‍

ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ് എന്നായിരുന്നു വിമര്‍ശ്ശനം
ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പൂര്‍ണ പരാജയം എന്ന് വിമര്‍ശനം; അബീദ് ഒരു മനുഷ്യനാണെന്ന മറുപടിയുമായി ഡോക്ടര്‍

നിപ കാലത്തെ ആശങ്കയും അതിജീവനവും പറയുന്ന ആഷിക് അബുവിന്റെ വൈറസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിലെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രേവതി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, അസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് ഇങ്ങനെ പോകുന്നു താരനിര. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്നായ ജൂനിയര്‍ ഡോക്ടറായി എത്തിയത്. താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ഡോ. ആബിദ് റഹ്മാന്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നെന്നാണ് ഒരു വിഭാഗം പറയുന്നത്. ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ് എന്നായിരുന്നു വിമര്‍ശ്ശനം. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടറായ നെല്‍സണ്‍ ജോസഫ്. സിനിമകളില്‍ കാണുന്നവരല്ല യഥാര്‍ത്ഥ ഡോക്ടര്‍മാരെന്നും ഫുട്‌ബോള്‍ കളിക്കുകയും പ്രണയിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന മറ്റൊരു മുഖം കൂടി അവര്‍ക്കുണ്ടെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡോക്ടര്‍ പറയുന്നത്. വൈറസില്‍ ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്തത് , ഏറ്റവും കണ്‍വിന്‍സിങ്ങായിത്തോന്നിയത് ഭാസിയുടെ ആബിദെന്ന ജൂണിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു എന്നും അദ്ദേഹം കുറിച്ചു. 

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് വൈറസിന്റെ റിവ്യൂ അല്ല,
വൈറസ് റിവ്യൂകള്‍ ഓരോന്നായി വായിച്ചു വരുന്നതിനിടയ്ക്ക് കണ്ണിലുടക്കിയ ഒരു വരിയായിരുന്നു ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ഡോ. ആബിദ് റഹ്മാന്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നെന്നത്. മറ്റൊന്നില്‍ ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ് എന്നായിരുന്നു വിമര്‍ശ്ശനം. തുറന്ന് പറയട്ടേ, വൈറസില്‍ ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്തത് , ഏറ്റവും കണ്‍വിന്‍സിങ്ങായിത്തോന്നിയത് ഭാസിയുടെ ആബിദെന്ന ജൂണിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു. കയ്യില്‍ ആ ചുരുട്ടിപ്പിടിച്ച സ്‌റ്റെത്തും കഴുത്തിലൊരു ടാഗും ഇന്‍ ചെയ്ത ഷര്‍ട്ടുമൊഴിച്ചാല്‍ ഒരു ഫ്രീക്കന്‍ എവിടെയോ ഒളിച്ചിരിപ്പുണ്ടെന്നത് ഡോക്ടറുടെ കുറവായിത്തോന്നിയിരിക്കും ആ കുറിപ്പെഴുതിയയാള്‍ക്ക്. എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ. . .
കല്ലു കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെ പൂണ്ട് വിളയാടുന്ന മെഡിക്കല്‍ കോളജിലൊരു ഇരുപത്തിനാലു മണിക്കൂ തികച്ച് നിന്നാല്‍ നിങ്ങള്‍ കാണുന്ന ആബിദ് റഹ്മാന്മാരുടെ എണ്ണം രണ്ടക്കം കടക്കും. സാധാരണ മലയാളം സിനിമകളില്‍ ഡോക്ടര്‍മ്മാരെ കാണിക്കാറുള്ള കുറച്ച് റോളുകളുണ്ട്. കാഷ്വല്‍റ്റിയുടെ വാതില്‍ തുറന്നു പുറത്ത് വന്ന് തലയാട്ടിക്കൊണ്ട് ഐ ആം സോറിയെന്ന് പറയാറുള്ള സാധാരണ ഡോക്ടര്‍ തൊട്ട് ' പോളീസൈതീമിയ റൂബ്രാ വിര ' പോലെ കേള്‍ക്കാന്‍ പഞ്ചുള്ള രോഗങ്ങള്‍ വിശദീകരിച്ചുനല്‍കുന്ന ഡോക്ടര്‍മ്മാര്‍ വരെ.
അതൊക്കെ മോശമാണെന്നല്ല പറഞ്ഞുവരുന്നത്. സിനിമാറ്റിക് ആവുന്നതൊരു തെറ്റല്ല. അവയൊക്കെ സമൂഹത്തില്‍ ഇമ്പാക്റ്റുണ്ടാക്കിയെന്നത് ഡോക്ടര്‍ക്ക് ഒരു രൂപവും ഭാവവാഹാദികളുമുണ്ടെന്ന് ചിന്തിക്കുന്നിടം വരെ എത്തിച്ചുവെന്നതില്‍ നിന്ന് മനസിലാക്കാമല്ലോ. അത് ഒരു ലൈന്‍ ഓഫ് thought മാത്രമാണ്. ചപ്രത്തലമുടിയും സി.പി.ആര്‍ കഴിഞ്ഞ് പള്‍സ് കിട്ടുമ്പൊഴുള്ള സന്തോഷവും മനസിലെ പ്രണയവുമൊന്നും ഡോക്ടര്‍മ്മാരില്‍ ചിലപ്പൊ പ്രതീക്ഷിച്ചുകാണില്ല
ശ്രീനാഥ് ഭാസിയുടെ ആബിദില്‍ കണ്ട ഒരു വലിയ പ്രത്യേകത അതൊരു മനുഷ്യനാണെന്നുള്ളതാണ്. വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്ന, മെന്‍സ് ഹോസ്റ്റലില്‍ കിടന്നുറങ്ങി കാലത്തെണീറ്റ് ഇന്‍ ചെയ്ത് അടുത്ത കട്ടിലില്‍ കിടക്കുന്നവനോട് ഡ്യൂട്ടി കവര്‍ ചെയ്യാന്‍ സെറ്റ് ചെയ്ത് ടാഗുമിട്ട് സ്‌റ്റെത്ത് ഒരു കയ്യില്‍ ചുരുട്ടിപ്പിടിച്ച് കാഷ്വല്‍റ്റിയിലേക്ക് വന്ന് കയറുന്ന സെക്കന്റില്‍ ആദ്യത്തെ കേസ് തോളത്ത് വാങ്ങുന്ന വെറും സാധാരണ റസിഡന്റ്. ആബിദ് പെര്‍ഫെക്റ്റല്ല. കുറവുകളുണ്ട്. .ട്രീറ്റ് ചെയ്യുന്ന രോഗിക്ക് അപകടം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന മനസുണ്ട്. . .ഒരു കുഴപ്പമുണ്ടായാല്‍ ചിലപ്പൊഴൊക്കെ തളരുന്നുണ്ട്. . ഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ് തോന്നിക്കുന്നുണ്ട്. ഒരുവട്ടമല്ല പലവട്ടം. ഇടവും വലവും ഇരുന്നും കിടന്നുറങ്ങിയും ചിരിച്ചും കളിച്ചും നടന്നുപോയവരില്‍ ഒരുപാട് ആബിദുമാരുണ്ട്. 
ആറരക്കൊല്ലം മെഡിക്കല്‍ കോളജില്‍ ജീവിച്ച ഒരുപാടുപേര്‍ക്ക് അപരിചിതത്വം തോന്നാതെ ആബിദിനു ജീവന്‍ കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ നൂറുകണക്കിന് അവാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ലഭിച്ചുകഴിഞ്ഞതായിക്കരുതിക്കൊള്ളൂ.സി.പി.ആര്‍ ചെയ്ത് വിയര്‍ത്തുകുളിച്ച് നില്‍ക്കുന്ന ഒരുപാട് ആബിദുമാരെയും ഉണ്ണിമായ അവതരിപ്പിച്ചതുപോലത്തെ ലേഡി ഡോക്ടര്‍മ്മാരെയും മഡോണയുടെ ജൂണിയറിനെയുമൊക്കെ ഒരു സാദാ മെഡിക്കല്‍ കോളജ് കാഷ്വല്‍റ്റിയില്‍ വെറുതെ ഒന്ന് തിരിഞ്ഞാല്‍ കാണാന്‍ കഴിയും.പാട്ട് പാടുന്ന ഡോക്ടറും പ്രണയിക്കുന്ന ഡോക്ടറും ഫുട്‌ബോള്‍ കളിക്കുന്ന ഡോക്ടറും തൊട്ട് സാധാരണക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്ന, സാധാരണ ആഗ്രഹങ്ങളും വികാരങ്ങളുമുള്ള സാധാരണക്കാരന്‍. അങ്ങനെയൊരു റസിഡന്റിനെ തന്നതില്‍ ആഷിക് അബുവിനോടും അയാളെ ജീവിച്ചുകാണിച്ചതില്‍ ശ്രീനാഥ് ഭാസിയോടും നന്ദിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com