'എന്റെ അച്ഛനെ വരെ തിരുത്തേണ്ടിവന്നു'; പോസ്റ്ററിലുള്ളത് താന്‍ അല്ലെന്ന് സുധീര്‍

ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തതിന് പിന്നാലെ ആശംസ അറിയിച്ച് തന്നെ ഒരുപാടുപേര്‍ വിളിച്ചെന്നും തന്റെ അച്ഛന്‍ വരെ തെറ്റിദ്ധരിച്ചെന്നുമാണ് സുധീര്‍ പറയുന്നത്
'എന്റെ അച്ഛനെ വരെ തിരുത്തേണ്ടിവന്നു'; പോസ്റ്ററിലുള്ളത് താന്‍ അല്ലെന്ന് സുധീര്‍

രാധകര്‍ വളരെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ചിത്രം മാമാങ്കത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനുമുണ്ടായിരുന്നു. എന്നാല്‍ പോസ്റ്ററില്‍ ഉണ്ണി മുകുന്ദനെ തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചില്ല. തുടര്‍ന്ന് പോസ്റ്ററില്‍ ഉള്ളത് താന്‍ തന്നെയാണെന്ന് വ്യക്തമാക്കി ഉണ്ണി രംഗത്തെത്തിയിരിക്കുന്നു. അതിന് പിന്നാലെ മാമാങ്കത്തില്‍ അഭിനയിക്കുന്ന സുധീര്‍ പോസ്റ്ററിലെ സംശയം നീക്കാന്‍ എത്തിയിരിക്കുകയാണ്. 

പോസ്റ്ററില്‍ ഉള്ളത് താന്‍ അല്ലെന്നും അത് ഉണ്ണി മുകുന്ദനാണെന്നുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സുധീര്‍ പറയുന്നത്. ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തതിന് പിന്നാലെ ആശംസ അറിയിച്ച് തന്നെ ഒരുപാടുപേര്‍ വിളിച്ചെന്നും തന്റെ അച്ഛന്‍ വരെ തെറ്റിദ്ധരിച്ചെന്നുമാണ് സുധീര്‍ പറയുന്നത്. 

'ഇന്നലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതില്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടന്‍ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്‌ക്കൊപ്പമുള്ളത്. രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛന്‍ പത്രം കണ്ടതിനു ശേഷം വിളിച്ചു, 'മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി' എന്നു പറഞ്ഞു. അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങള്‍.' സുധീര്‍ പറഞ്ഞു. 

താനും മാമാങ്കം സിനിമയിലുണ്ടെന്നും തെറ്റില്ലാത്തൊരു വേഷത്തിലാണ് അഭിനയിക്കുന്നതെന്നും സുധീര്‍ വ്യക്തമാക്കി. നടന്‍ മമ്മൂട്ടിയോടും സംവിധായകന്‍ പത്മകുമാറിനോടും നിര്‍മാതാവിനോടും കടപ്പെട്ടിരിക്കുന്നുവെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com