ഇക്കാ ഇതുമതി; അതുപോരാ, ഒന്നുകൂടി എടുക്കണമെന്ന് തറപ്പിച്ച് മമ്മൂട്ടി; വീഡിയോ

ഒരുസീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്
ഇക്കാ ഇതുമതി; അതുപോരാ, ഒന്നുകൂടി എടുക്കണമെന്ന് തറപ്പിച്ച് മമ്മൂട്ടി; വീഡിയോ

കൊച്ചി: കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ക്യാമറയ്ക്ക് മുന്‍പില്‍ എത്ര നേരം നില്‍ക്കാന്‍ തയ്യാറാണ് മമ്മൂട്ടി എന്നാണ് സംവിധായകരുടെ പക്ഷം. ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ സിനിമയായ ഉണ്ടയുടെ ചിത്രീകരണസമയത്തെ മമ്മൂട്ടിയുടെ നിലപാട്. ഇതാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഒരുസീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 'അതെ ഇതൊന്നു കൂടി എടുക്കാം... എന്ന് സെറ്റില്‍ മമ്മൂട്ടി. വേണ്ട ഇക്കാ ഇതുമതി ഓക്കെയാണെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. എനിക്ക് വേണ്ടി ഒന്നുകൂടി എടുക്കണമെന്ന് വീണ്ടും മമ്മൂക്ക. ശരി ഒന്നുകൂടി എടുക്കാമെന്ന് സംവിധായകന്‍. സംവിധായകന്‍ ഓക്കെ പറഞ്ഞിട്ടും. അല്ല എനിക്ക് വേണ്ടി അതൊന്നുകൂടി എടുക്കണം'- ഇത്തരത്തില്‍ വാശി പിടിക്കുന്ന മലയാളത്തിന്റെ മെഗാതാരത്തെ കൂടി കാട്ടിത്തരുകയാണ് ഉണ്ട എന്ന സിനിമയുടെ മേക്കിങ് വിഡിയോ.

ചിത്രം നാളെ തിയറ്ററിലെത്താനിരിക്കുമ്പോഴാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ അണിയറക്കാര്‍ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയും സംവിധായകന്‍ ഖാലിദ് റഹ്മാനും തമ്മിലുള്ള സംഭാഷണമാണ് വിഡിയോയുടെ ഹൈലൈറ്റ്. ചത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടിയുടെ സ്ഥിരം പൊലീസ് വേഷമായിരിക്കില്ല ഉണ്ടയില്‍ എന്നാണ് മേക്കിങ് വിഡിയോയും വ്യക്തമാക്കുന്നത്. ചത്തീസ് ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് സിനിമ ചിത്രീകരിച്ചത്. അമ്പത്തിയേഴ് ദിവസമായിരുന്നു ഷൂട്ടിംഗ്. മുവീ മില്ലും ജെമിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകന്‍ മുന്‍പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

 ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും വേഷമിടുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'ഉണ്ട'. ഹര്‍ഷാദാണ് തിരക്കഥ. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com