കൊച്ചി: നിപ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. പാർവ്വതി, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, സൗബിന്‍ ഷാഹിർ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, ജോജു ജോർജ്, രമ്യ നമ്പീശൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
സിനിമയിൽ ഏറ്റവുമധികം ഡയലോഗുകൾ ഉള്ളത് കുഞ്ചാക്കോ ബോബനാണെന്ന് ടൊവിനോ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ വാക്കുകൾ ഉൾപ്പെടെയുള്ള ഡയലോഗുകൾ പഠിക്കാനുള്ള ബുദ്ധിമുട്ടിയതായി ചാക്കോച്ചനും പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കുഞ്ചാക്കോ ബോബൻ കഷ്ടപ്പെട്ട് സംഭാഷണങ്ങൾ പഠിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമയിരിക്കുകയാണ് ഈ വീഡിയോ. 'ഡോക്ടര്‍ സുരേഷ് രാജനും കലക്ടർ ബ്രോയും എങ്ങനെയാണ് ജോലി ചെയ്തത് എന്നതിന് ഇതാ തെളിവ്' എന്ന ക്യാപ്ഷനോടെ ചാക്കോച്ചനാണ് വീഡിയോ പങ്കുവെച്ചത്. മൊബൈലിൽ നോക്കിയിരിക്കുന്ന ടൊവിനോയേയും വീഡിയോയിൽ കാണാം. ഇരുവരും അറിയാതെ പാർവതിയാണ് വീഡിയോ എടുത്തത്.
നിപ വൈറസ് സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ സുരേഷ് രാജൻ ആയാണ് കുഞ്ചാക്കോ അഭിനയിച്ചത്. കോഴിക്കോട് ജില്ലാ കലക്ടർ ആയാണ് ടൊവിനോ എത്തിയത്.
നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ചാക്കോച്ചൻ കഷ്ടപ്പെട്ട് പഠിക്കുമ്പോൾ കലക്ടർ പബ്ജി കളിക്കുകയാണോ എന്ന് ചിലർ ചോദിക്കുന്നു. നിങ്ങളവിടെ എന്ത് ചെയ്യുകയാണെന്ന് പാർവതി ചോദിക്കുന്നു. ചാക്കോച്ചനെ ശല്യപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു എന്ന് ടൊവിനോയുടെ മറുപടി. ചാക്കോച്ചൻ മൂന്ന് പേജുള്ള ഡയലോഗ് പറഞ്ഞുകഴിയുമ്പോൾ തലയാട്ടുന്നത് എങ്ങനെയെന്ന് ഞാൻ നേരത്തെ പഠിച്ചുവെച്ചിട്ടുണ്ട് എന്നും ടൊവിനോ മറുപടി നൽകുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ