സിനിമ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പൊള്ളലേറ്റ സംഭവത്തിൽ കാര്യമായ അപകടമുണ്ടായില്ലെന്ന് നടൻ ടൊവിനോ തോമസ്. ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നാണ് ആരാധകരുടെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള ടൊവിനോയുടെ വാക്കുകൾ.
'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്. നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ് ടൊവിനോയുടെ ദേഹത്ത് തീ പിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉടനേ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിച്ചു.
തീയിലുടെ തോക്കും പിടിച്ച് തലകുത്തി മറിയുന്ന ടൊവിനോയുടെ ദേഹത്ത് തീ ആളിപടരുന്നതാണ് ദൃശ്യങ്ങളിലൂള്ളത്. സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന് പറഞ്ഞാണ് സാന്ദ്ര രംഗം പങ്കുവച്ചത്. വിഡിയോ കണ്ട് ആശങ്കയിലായ ആരാധകർ കൂടുതൽ വിവരങ്ങളറിയാൻ കാത്തിരിക്കുകയായിരുന്നു. ഒന്നും സംഭവിച്ചില്ലെന്ന ടൊവിനോയുടെ സന്ദേശം ആശ്വാസം പകർന്നിരിക്കുകയാണ്. ടൊവിനോയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും തങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകുമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ താരത്തിന്റെ പോസ്റ്റിൽ നിറയുന്ന കമന്റുകൾ.
നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ