ഉപസമിതികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല; 'അമ്മ' ഭരണഘടനാ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി ഡബ്ല്യൂസിസി 

രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അമ്മ യോഗത്തില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു
ഉപസമിതികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല; 'അമ്മ' ഭരണഘടനാ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി ഡബ്ല്യൂസിസി 

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി സിനിമയിലെ നടിമാരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

സംഘടയിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും എന്ന് അറിയിച്ചിരുന്നതിനാല്‍തന്നെ ഇന്നത്തെ യോഗം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്നും കരട് തയ്യാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ താത്പര്യം മാത്രം കണക്കിലെടുത്താണെന്നും നടിമാരുടെ സംഘടന പ്രതിനിധികള്‍ ആരോപിച്ചു. 

കരട് തയ്യാറാക്കിയത് ചര്‍ച്ചകള്‍ നടത്താതെയാണെന്നും അതിനാല്‍ കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. നിര്‍ദേശങ്ങളില്‍ ചിലത് ജനാതിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. തൊഴില്‍ സുരക്ഷ ഉറപ്പാക്കുംവിധം കരടില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലപാട് രേഖാമൂലം അറിയിക്കുമെന്നും അവര്‍ പറഞ്ഞു. 

ഭേദഗതി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് നടി ആക്രമിക്കപ്പെട്ട സംഭവമാണെന്നും എന്നാല്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ നടപടികള്‍ ഇല്ലെന്നും നടിമാര്‍ ആരോപിച്ചു. അമ്മ ഡബ്യൂസിസിയുടെ അടിസ്ഥാന ഉദ്ദേശത്തെപ്പറ്റി നിശബ്ദത പാലിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അമ്മ യോഗത്തില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു. രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന നിലപാടാണ് സംഘടന അറിയിച്ചത്. എന്നാല്‍ ഇതിനെ ഡബ്ലൂസിസി അംഗങ്ങളായ പാര്‍വതിയും രേവതിയും എതിര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം അംഗങ്ങള്‍ ഇവരെ പിന്തുണയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com