വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ജയസൂര്യ. തുടക്കം കോമഡി ചിത്രങ്ങളിലൂടെ ആയിരുന്നെങ്കിലും അടുത്ത കാലത്തായി വളരെ ശ്രദ്ധയോടെയാണ് ജയസൂര്യയുടെ തെരഞ്ഞെടുപ്പുകൾ. അതുകൊണ്ടുതന്നെ അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വർഷം മൂന്ന് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവന്നത്.
ഇതിൽ ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. സിനിമകളുടെ എണ്ണം കുറയ്ക്കാനുണ്ടായ കാരണങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ജയസൂര്യ ഇപ്പോൾ. പണ്ട് താൻ 13 ചിത്രങ്ങളിൽ വരെ അഭിനയിച്ചിരുന്നു എന്നാണ് താരം പറയുന്നത്. നടൻ എന്ന നിലയിൽ വളർന്നപ്പോഴാണ് കൂടുതൽ ശ്രദ്ധിച്ച് വേഷങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങിയതെന്നും ജയസൂര്യ പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
'വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്‍ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തംഎനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം'- ജയസൂര്യ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ