'ഞാന്‍ കഞ്ചാവ് ഉപയോഗിക്കുമെന്നും മദ്യപിച്ച് ബഹളമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞുണ്ടാക്കി'; പരാതിയുമായി നടി മോളി കണ്ണമാലി

മകന്‍ ജോളിയ്ക്ക് ഭാര്യ വീട്ടുകാര്‍ ഇഷ്ടദാനമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് വീടുവെക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്
'ഞാന്‍ കഞ്ചാവ് ഉപയോഗിക്കുമെന്നും മദ്യപിച്ച് ബഹളമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞുണ്ടാക്കി'; പരാതിയുമായി നടി മോളി കണ്ണമാലി

കന്റെ ഭാര്യയുടെ വീട്ടുകാര്‍ക്കെതിരേ പരാതിയുമായി നടി മോളി കണ്ണമാലി രംഗത്ത്. മകന് വീട് വെക്കാന്‍ ഭാര്യവീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നാരോപിച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. കൂപ്പുകൈകളുമായി നില്‍ക്കുന്ന മോളിയുടേയും മകന്‍ ജോളിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രിയ കലാകാരിയുടെ ജീവിതം പ്രേക്ഷകരില്‍ എത്തിയത്. തങ്ങള്‍ക്കെതിരേ അനാവശ്യം പ്രചരിപ്പിക്കുകയും കള്ളക്കേസ് കൊടുക്കുകയും ചെയ്തു എന്നാണ് മോളി പറയുന്നത്. 

മകന്‍ ജോളിയ്ക്ക് ഭാര്യ വീട്ടുകാര്‍ ഇഷ്ടദാനമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് വീടുവെക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യ വീട്ടുകാര്‍ തന്നെയാണ് വീടുപണിക്ക് തടസം നില്‍ക്കുന്നത്. ചെല്ലാനം കണ്ടക്കടവിലാണ് മൂന്ന് സെന്റ് സ്ഥലമുള്ളത്. മകന്റെ ഭാര്യയുടെ അമ്മയാണ് തടസം നില്‍ക്കുന്നത്. ഇതിനെതിരേ പലവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും മോളി വ്യക്തമാക്കി. 

മകന്റെ ഭാര്യവീട്ടുകാരാണ് മൂന്ന് സെന്റ് നല്‍കിയത്. പട്ടയം നല്‍കാമെന്ന് പറയുന്നതല്ലാതെ തന്നിട്ടില്ലെന്നും മുദ്രപേപ്പറില്‍ എഴുതി നല്‍കുക മാത്രമാണ് ചെയ്തത് എന്നുമാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി മകനും ഭാര്യയും കുഞ്ഞുങ്ങളും ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ജീവിക്കുന്നത്. എന്നാല്‍ ഷെഡ് വെള്ളം കയറി നശിച്ചുപോയതിനാല്‍ വീട് നിര്‍മിച്ച് കൊടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് തടസവുമായി ഭാര്യ വീട്ടുകാര്‍ രംഗത്തെത്തിയത്. ഇതുവരെ ആധാരം അവര്‍ നല്‍കിയിട്ടില്ലെന്നും മുദ്രപേപ്പറില്‍ എഴുതി തന്നതു മാത്രമാണ് ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ഗതികെട്ടാണ് താന്‍ പൊലീസ് സ്‌റ്റേഷന്റെ തിണ്ണകയറിയത്. അതിനു പകരം അവരെന്താണ് ചെയ്തതെന്ന് അറിയോ, ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസില്‍ കേസ് കൊടുത്തു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കുവോ?. മൂന്ന് സെന്റില്‍ വീട് വയ്ക്കാനിറങ്ങി തിരിക്കുമ്പോഴാണ് പലരുടേയും തനി സ്വരൂപം കാണുന്നത്. ഭാര്യയുടെ അമ്മയുടെ ജ്യേഷ്ഠത്തിയാണ് പ്രധാനമായും ഇതിന് ഇടങ്കോലിട്ട് നില്‍ക്കുന്നത്. ഒരു വീടാകുന്നത്. തണലാകുന്നത് നിങ്ങളുടെ മകള്‍ക്കു കൂടി വേണ്ടിയല്ലേ എന്ന് ചോദിച്ചിട്ടൊന്നും അവര്‍ കൂട്ടാക്കുന്നില്ല. എന്തിനാണ് തടസം നില്‍ക്കുന്നതെന്ന് ചോദിച്ചു. അപ്പോഴും അവര്‍ക്ക് കൃത്യമായ ഉത്തരമില്ല. ആ സ്ഥലം കൂടി അവര്‍ക്ക് സ്വന്തമാക്കണം. അതിന് എന്റെ മകനെയും ഭാര്യയേയും ഒഴിവാക്കണം. അതാണ് അവരുടെ ഉദ്ദേശം' മോളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com