കൊച്ചി : നിർമ്മാതാവിനെ തല്ലിയെന്ന പരാതിയിൽ സംവിധായകന്‍ റോഷന്‍ ആൻഡ്രൂസിന് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയാണ് വിലക്കേര്‍പ്പെടുത്തിയത്. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കയറി തന്നെ ആക്രമിച്ചു എന്നാണ് ആൽവിൻ ആന്റണിയുടെ പരാതി. ശനിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും സ്‌കൂളില്‍ പോകുന്ന തന്റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആല്‍വിന്‍ വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. തുടർന്ന് സംഭവത്തിൽ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ഈയവസരത്തിലാണ് നിര്‍മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്. റോഷൻ ആൻഡ്രൂസിന്റെ സുഹൃത്ത് നവാസിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേ സമയം ആരോപണങ്ങള്‍ തള്ളി റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തിയിരുന്നു ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും, താക്കീത് നല്‍കിയിട്ടും ഇത് തുടർന്നതോടെ പുറത്താക്കുകയായിരുന്നുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ