'ബ്രിട്ടീഷുകാരെ ഒറ്റയ്ക്ക് തുരത്തി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദി എവിടെ'; പരിഹാസവുമായി സിദ്ധാര്‍ത്ഥ്

പിഎം നരേന്ദ്ര മോദിയുടെ ട്രെയ്‌ലര്‍ ഇന്നലെയാണ് പുറത്തുവന്നത്
'ബ്രിട്ടീഷുകാരെ ഒറ്റയ്ക്ക് തുരത്തി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദി എവിടെ'; പരിഹാസവുമായി സിദ്ധാര്‍ത്ഥ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദിയുടെ ട്രെയ്‌ലര്‍ ഇന്നലെയാണ് പുറത്തുവന്നത്. അതിന് പിന്നാലെ സിനിമയിലൂടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വിമര്‍ശകന്‍ നടന്‍ സിദ്ധാര്‍ത്ഥും രൂക്ഷ ഭാഷയിലാണ് ചിത്രത്തെ വിമര്‍ശിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരെ ഒറ്റയ്ക്ക് നേരിട്ട് മോദിജി എങ്ങനെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ വാങ്ങിക്കൊടുത്തതെന്ന് ട്രെയ്‌ലറില്‍ ഇല്ലെന്നാണ് താരത്തിന്റെ പരിഹാസം. 

'ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ പിഎം നരേന്ദ്രമോദിയുടെ ട്രെയിലറില്‍ കാണിക്കുന്നില്ല. കമ്മികളുടെയും നക്‌സലുകളുടെയും 'നെഹ്രു'വിന്റെയും മറ്റൊരു വിലകുറഞ്ഞ തന്ത്രം പോലെയുണ്ട്'. സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. കൂടാതെ ബയോപിക്കുകളിലെ വെള്ളപൂശലുകളെക്കുറിച്ചും താരം തുറന്നടിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയെക്കുറിച്ചുള്ള സിനിമയിലും ഇത്തരത്തിലുള്ള വളച്ചൊടിക്കലുണ്ടാവുമെന്നും താരം വ്യക്തമാക്കി. 

ഇതുപോലുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണം പൂശല്‍ നടന്നേക്കുമെന്ന് ആലോചിക്കുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കാവുന്നതാണ്, എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് മാപ്പര്‍ഹിക്കുന്നില്ല'', സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റേയും ബിജെപിയുടേയും പ്രധാന വിമര്‍ശകനാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍. മോദിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com