തിരിച്ചറിയാന്‍ അല്‍പം വൈകി; താനിപ്പോള്‍ ഫഹദിന്റെ വലിയ ഫാനാണെന്ന് ദംഗല്‍ ഡയറക്ടര്‍, ഏറ്റെടുത്ത് ആരാധകര്‍ 

ഫഹദ് ഫാസിലൊരു ടെറിഫിക് ആക്റ്റര്‍ ആണെന്നും താനിപ്പോള്‍ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേശിന്റെ വെളിപ്പെടുത്തല്‍.
തിരിച്ചറിയാന്‍ അല്‍പം വൈകി; താനിപ്പോള്‍ ഫഹദിന്റെ വലിയ ഫാനാണെന്ന് ദംഗല്‍ ഡയറക്ടര്‍, ഏറ്റെടുത്ത് ആരാധകര്‍ 

മികവുറ്റ അഭിനയവും സമാനതകളില്ലാത്ത കഥാപാത്രങ്ങളും ഫഹദ് ഫാസില്‍ എന്ന നടനെ പ്രശസ്തനാക്കുകയാണ്. ഓരോ ചിത്രം കഴിയുമ്പോളും താരത്തിന് ആരാധകര്‍ കൂടുന്നതേയുള്ളു. മലയാള സിനിമയില്‍ മാത്രമല്ല താരത്തിന് ആരാധകര്‍. 'വേലക്കാരന്‍', 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി വളര്‍ന്ന ഫഹദിന് ഇപ്പോള്‍ ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. 

മറ്റാരുമല്ല, ആമിര്‍ ഖാന്‍ ചിത്രം 'ദംഗല്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ നിതേശ് തിവാരിയാണ് ആ ആരാധകന്‍. ഫഹദ് ഫാസില്‍ എന്ന നടനോടുള്ള തന്റെ ആരാധന വ്യക്തമാക്കി നിതേശ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഫഹദ് ഫാസിലൊരു ടെറിഫിക് ആക്റ്റര്‍ ആണെന്നും താനിപ്പോള്‍ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേശിന്റെ വെളിപ്പെടുത്തല്‍.

' കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പര്‍ ഡീലക്‌സ്, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശന്‍' ഫഹദ് ഫാസില്‍ ഒരു ടെറിഫിക് ആക്ടറാണ്. ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചതാക്കുന്നു. ഫഹദിനെ കുറിച്ച് അറിയാന്‍ കുറച്ച് വൈകി. എങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്‌. നിങ്ങളുടെ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ എന്റര്‍ടെയിന്‍ ചെയ്തു കൊണ്ടേയിരിക്കൂ സഹോദരാ,'- നിതേശ് തിവാരി ട്വീറ്റ് ചെയ്തു.

നിതേശിന്റെ ട്വീറ്റിന് ഫഹദ് ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്വീറ്റിന് മറുപടിയായി കൂടുതല്‍ ഫഹദ് ചിത്രങ്ങള്‍ കാണാന്‍ നിര്‍ദേശിക്കുകയാണ് ഫഹദ് പ്രേക്ഷകര്‍ ചെയ്തത്. കൂടുതല്‍ ഫഹദ് ചിത്രങ്ങള്‍ കാണാന്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിതേശ് വീണ്ടും ട്വീറ്റ് ചെയ്തു. 'നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ. എല്ലാം ഉടനെ തന്നെ കാണുന്നതായിരിക്കും,' എന്നായിരുന്നു നിതേശിന്റെ മറുപടി.

യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് നിതേശ് തിവാരി. തന്റെ പെണ്മക്കളെ മല്ലയുദ്ധത്തില്‍ പ്രാവിണ്യമുള്ളവരായി വളര്‍ത്തികൊണ്ടുവന്ന മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഫയല്‍വാന്റെ കഥയാണ് 'ദംഗല്‍' പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com