'എന്റെ ജീവിതം മാറ്റിമറിച്ച ദിവസം, 17 വര്‍ഷങ്ങള്‍'; നന്ദി പറഞ്ഞ് ധനുഷ്

2002 മെയ് 10 നാണ് തുള്ളുവതോ ഇളമൈ റിലീസായത്
'എന്റെ ജീവിതം മാറ്റിമറിച്ച ദിവസം, 17 വര്‍ഷങ്ങള്‍'; നന്ദി പറഞ്ഞ് ധനുഷ്

മിഴ് സിനിമ ലോകത്തെ മികച്ച നടന്മാരില്‍ ഒരാളാണ് ധനുഷ്. ബോളിവുഡില്‍ വരെ മികച്ച വിജയം നേടിയ താരം തന്റെ സ്‌പെഷ്യല്‍ ഡേ ആഘോഷിക്കുകയാണ്. സിനിമയിലെ 17 വര്‍ഷങ്ങളാണ് ധനുഷ് ആഘോഷമാക്കുന്നത്. താരത്തിന്റെ ആദ്യ സിനിമ തുള്ളുവതോ ഇളമൈ റിലീസ് ചെയ്തിട്ട് 17 വര്‍ഷം പൂര്‍ത്തിയാവുകയാണ്. തന്റെ ജീവിതം മാറ്റി മറിച്ച ദിവസമായിരുന്നു ഇതെന്നാണ് ധനുഷ് പറയുന്നത്. 

തന്നെ സ്‌നേഹിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രസ്താവന ഇറക്കിയിരിക്കുകയാണ് താരം. 2002 മെയ് 10 നാണ് തുള്ളുവതോ ഇളമൈ റിലീസായത്. ഒരു നടനോ താരമോ ഒക്കെ ആവാനുള്ള പാങ്ങുണ്ട് തനിക്കെന്ന് ധാരണകളൊന്നുമില്ലാതിരുന്ന ഒരു ചെറുപ്പക്കാരന്‍ പയ്യന് നിങ്ങള്‍ ഹൃദയം തുറന്നുതന്നത് ഇന്നലെ എന്നത് പോലെ തോന്നുന്നു. കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍, എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം കൃതജ്ഞത തോന്നുന്നു. നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു. നന്ദി. ഒരുപാട് നന്ദി. കുറവുകളൊന്നുമില്ലാത്ത ഒരാളല്ല ഞാന്‍. പക്ഷേ ഉപാധികളൊന്നുമില്ലാതെ നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസം, കൂടുതല്‍ പരിശ്രമിക്കാനും ഏറ്റവും മികച്ച ഞാനാവാനുമുള്ള എന്റെ ശ്രമത്തിന് ചാലകശക്തിയാവുന്നുണ്ട്.

സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളും വീഡിയോകളുമൊക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും സ്‌നേഹം മാത്രം പ്രചരിപ്പിക്കുക. നമ്മളില്‍ ഒരുപാട് പേര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്ന ഒരു ലോകത്തെ സൃഷ്ടിക്കുക. എല്ലാവര്‍ക്കും നന്ദി' ധനുഷ് കുറിച്ചു. 

തുള്ളുവതോ ഇളമൈ എന്ന ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് ധനുഷ് എത്തിയത്. ധനുഷിന്റെ അച്ഛന്‍ കസ്തൂരി രാജയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച അഭിപ്രായമാണ് ആദ്യചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്. തുടര്‍ന്ന് സഹോദരന്‍ ശെല്‍വരാഘവന്റെ ആദ്യ സംവിധാന സംരംഭമായ കാതല്‍ കൊന്‍ട്രേനിലും അഭിനയിച്ചു. ഇതിലെ അഭിനയമാണ് ധനുഷിന് മികച്ച അവസരം നേടിക്കൊടുത്തത്. ദേശിയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ധനുഷിനെ തേടിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com