ഗൗരവമേറിയ കുറ്റകൃത്യമായ ആസിഡ് അറ്റാക്കിനെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍വതിയുടെ ഉയരെ എന്ന ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സിനിമ കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയ നിരവധി പെണ്‍കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നെഴുതി. ആസിഡ് ഒഴിക്കുന്നതിന് മുന്‍പു വരെയുള്ള ഗോവിന്ദുമാര്‍ ഇവിടെ ധാരാളമുണ്ടെന്ന് അതില്‍ നിന്നെല്ലാം നമുക്ക് മനസിലാക്കാം.
മാത്രമല്ല ഇത്തരം സംഭവങ്ങള്‍ സമീപകാലത്ത് നമ്മുടെ നാട്ടില്‍ അരങ്ങേറിയിട്ടുമുണ്ട്. പ്രണയഭ്യര്‍ഥന അല്ലെങ്കില്‍ വിവാഹഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടികളെ ജീവനോടെ കത്തിച്ച സംഭവങ്ങള്‍ അടുത്തിടെ കേരളത്തിലും അരങ്ങേറിയിരുന്നു. ഉയരെയിലെ പല്ലവി എന്ന കഥാപാത്രത്തിന് നേരേ കാമുകന്‍ നടത്തുന്ന ആഡിസ് ആക്രമണവും ഇന്നത്തെ സമൂഹത്തിന്റെ നേര്‍കാഴ്ചയാണ്. അതെക്കുറിച്ച് പാര്‍വതി സംസാരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്.
നമ്മുടെ ആണ്‍കുട്ടികളെ എങ്ങനെയാണ് അച്ഛനും അമ്മമാരും വളര്‍ത്തുന്നത് എന്നതാണ് എന്റെ ആദ്യ ചോദ്യം. നീ എനിക്ക് ഇല്ലെങ്കില്‍ നീ ഇനി വേണ്ട എന്ന ചിന്തയെ സ്വഭാവികമായി പലരും കാണുന്നതിന് നമ്മള്‍ എല്ലാവരും ഉത്തരവാദികളാണ്. നമ്മളുടെ മൗനം കുറ്റകൃത്യത്തില്‍ നമ്മളെയും പങ്കാളികളാക്കുന്നു. ഇവിടെ കുറ്റവാളികളെ ജനിപ്പിക്കുന്നത് സമൂഹമാണ്.
പാര്‍വതി ബോള്‍ഡാണ് കരുത്തയാണ് എന്നൊക്കെ എല്ലാവരും പറയാറുണ്ട്. പക്ഷേ അതിന് പിന്നിലെ പേടി ആരും കാണുന്നില്ല. ആ ഭയത്തെ ഞാന്‍ തരണം ചെയ്യുന്നത് മാത്രമേ എല്ലാരും കാണുന്നുള്ളൂ. ഭയത്തെ എനിക്ക് മാറ്റിയെടുക്കണം. പേടിയുണ്ടെങ്കിലും ചെയ്യാനുള്ളത് ചെയ്യൂ എന്നാണ് എനിക്ക് പറയാനുള്ളൂ. എങ്കില്‍ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ. പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ ഞാന്‍ കണ്ട കരുത്തും അതാണ്.
ആസിഡ് അതിക്രമത്തെ അതിജീവിച്ച കഥാപാത്രത്തിന്റെ കഥ എന്നോട് പറയുമ്പോള്‍ എനിക്ക് വലിയ ഉത്തരവാദിത്തമാണ് തോന്നിയത്. അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കണമെങ്കില്‍ നല്ലൊരു ടീം വേണം. എങ്കില്‍ മാത്രമേ എനിക്ക് സാധിക്കൂ. നിര്‍മാതാക്കളായ ഷെര്‍ഗ, ഷെനുഗ. ഷെഗ്‌ന എന്നിവരും സംവിധായകന്‍ മനു അശോകനുമെല്ലാം വളരെ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചത് പാര്‍വതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ