മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെയാണ് നടി നേഹ സക്സേന മലയാളി പ്രേക്ഷകർക്ക് പരിചിതയാകുന്നത്. പിന്നീട് മലയാളം അടക്കം നിരവധി ചിത്രങ്ങളിൽ നേഹ സാന്നിധ്യമറിയിച്ചു. ഇപ്പോഴിത സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും കഷ്ടപാടുകൾ നിറഞ്ഞ കുട്ടിക്കാലവും ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ നേഹ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നേഹയുടെ തുറന്നുപറച്ചിൽ.
"അമ്മ എന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. കാര്‍ അപകടത്തിലാണ് അച്ഛന്‍ മരിച്ചത്. അത് അറിഞ്ഞ അമ്മ കുറേനാള്‍ കോമ സ്‌റ്റേജിലായിരുന്നു. ഒന്നര വര്‍ഷത്തോളം അമ്മ ആശുപത്രിയിലായിരുന്നു. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതവും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അച്ഛനില്ല, സഹോദരന്മാരില്ല", വേദനകൾ നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് നേഹ പറഞ്ഞുതുടങ്ങി.
പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് അമ്മയും താനും ഒൻപത് ദിവസത്തോളം പട്ടിണികിടക്കേണ്ടിവന്നിട്ടുണ്ടെന്ന് നേഹ പറയുന്നു. വെള്ളം മാത്രം കുടിച്ചാണ് ആ ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് നേഹ പറഞ്ഞു.
താൻ സിനിമ നടിയാകുന്നതിനോട് അമ്മയ്ക്ക് താത്പര്യമില്ലായിരുന്നെന്നും മോഡലിങ്ങിന് പോയത് അമ്മയോട് പറയാതെയാണെന്നും നേഹ. "അമ്മയ്ക്കിഷ്ടം ഞാൻ എയർഹോസ്റ്റസ് ആവുന്നതായിരുന്നു. ലോണും സ്കോളർഷിപ്പുമൊക്കെയായി പഠിച്ചു. പക്ഷെ ഉള്ളിൽ ഒരു നടിയാവണം, അവാർഡുകൾ വാങ്ങണം എന്നെല്ലാമുള്ള ആഗ്രഹം നന്നായുണ്ടായിരുന്നു. ഒരുപാട് കഷ്ടപാടുകൾ സഹിച്ചാണ് ഇന്ന് ഇങ്ങനെയൊക്കെ ആയത്",നേഹ പറഞ്ഞു. ജീവിതത്തിൽ വിജയം നേടാൻ കുറുക്കുവഴികൾ ഒന്നും ഇല്ലെന്നും താൻ എന്നും ശരിയായ വഴിയിലൂടെ സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും നേഹ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ