കൊച്ചി: പുതുതല നടന്മാരിൽ ചിലർ സിനിമാസെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിർമ്മാതാക്കളുടെ ആരോപണം ശരിയെന്ന് നടൻ ബാബുരാജ്. സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സിനിമാസെറ്റിൽ ലഹരിമരുന്ന് പരിശോധിച്ചാൽ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ചില നടിമാരും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളാത്തർ ആണെന്നാണ് ഇവരുടെ നിലപാടെന്നും താരസംഘടനയായ അമ്മയുടെ നിർവാഹകസമിതി അംഗമായ ബാബുരാജ് പറഞ്ഞു.
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം ഫാഷനായി മാറി. എൽഎസ്ഡിയേക്കാൾ രൂക്ഷമായ ലഹരികളാണ് ചിലർ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരുടേത് മാത്രമാണ്. സെറ്റിൽ പൊലീസ് തെരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കുന്നവർ പലരും അമ്മയുടെ ഭാഗമല്ല. അവർക്ക് അമ്മയിൽ അംഗമാകാൻ താത്പര്യവുമില്ല. നിർമാതാക്കൾ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു.
ഷെയ്ൻ നിഗമിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ട്. പ്രശ്നമുണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ അമ്മയിൽ അംഗമായത്. ഷെയ്നിന്റെ കാര്യത്തിൽ ഇടപെടൽ ഫലവത്താകില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെയ്നിന്റെ വീഡിയോകൾ കണ്ടാൽ പലതും മനസിലാകും. നിർമാതാവുമായുള്ള കരാർ ലംഘിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്നിനു പിന്തുണ നൽകുന്നതിൽ പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
സിനിമയുടെ എല്ലാ മേഖലയിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് മനസിലായതുകൊണ്ടാണ് ഇത്തരക്കാരെ പുറത്താക്കുമെന്ന നിയമം ഉൾപ്പെടുത്തി അമ്മയുടെ ബൈലോ പുതുക്കിയത്. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്താണ് പുതുതലമുറയിലെ ചില നടന്മാർ സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മലയാളത്തിലെ ന്യൂജൻ സിനിമാക്കാരിൽ ലഹരി പിടിമുറക്കുകയാണെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ. നടൻ ഷെയിൻ നിഗമിന്റെ നിസഹകരണം മൂലം വെയിൽ, കുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ