അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മേളയിൽ ഇന്ത്യയില്‍ നിന്ന് മാത്രം അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു.
ജയസൂര്യ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചതും. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്ന് കുറിച്ചുകൊണ്ട് രഞ്ജിത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും താരം പ്രത്യേകം നന്ദി പറഞ്ഞു.
മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിന്റെ ജീവിതയാത്ര ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ പ്രകടനം സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങൾ ജയസൂര്യയ്ക്ക് നേടികൊടുത്തിട്ടുണ്ട്. സ്‌പെയിനില്‍ നടക്കുന്ന പ്ലായ ഡെല്‍ കാര്‍മെന്‍ ചലച്ചിത്ര മേളയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ