'അതിനിടയില്‍ വക്കീലാപ്പീസും പൊലീസ് കമ്മീഷണര്‍ ഓഫിസും കേറിയിറങ്ങേണ്ട അവസ്ഥ'; വ്യാജ ശബ്ദസന്ദേശത്തിനെതിരേ ലാല്‍ ജോസ്

രക്ഷിതാക്കള്‍ സൂക്ഷിക്കുക എന്ന വാചകത്തോടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിനെതിരേയാണ് ലാല്‍ജോസ് രംഗത്തെത്തിയത്
'അതിനിടയില്‍ വക്കീലാപ്പീസും പൊലീസ് കമ്മീഷണര്‍ ഓഫിസും കേറിയിറങ്ങേണ്ട അവസ്ഥ'; വ്യാജ ശബ്ദസന്ദേശത്തിനെതിരേ ലാല്‍ ജോസ്

ന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പിനെതിരേ സംവിധായകന്‍ ലാല്‍ജോസ്. രക്ഷിതാക്കള്‍ സൂക്ഷിക്കുക എന്ന വാചകത്തോടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിനെതിരേയാണ് ലാല്‍ജോസ് രംഗത്തെത്തിയത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പൊലീസ് കമ്മീഷണര്‍ ഓഫിസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥയാണെന്ന് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.

സിനിമാ ഷൂട്ടിങ്ങിനിടെ വിനോദ സഞ്ചാര മേഖലകളായ തൃശൂര്‍ ചപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ഥികളും യുവതീ യുവാക്കളുമെത്തി മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുകയാണ് എന്നു പറഞ്ഞുകൊണ്ടുള്ളതാണ് ശബ്ദസന്ദേശം. 'അധ്യാപക കൂട്ടം' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയതാണെന്ന് അവകാശപ്പെട്ടാണ് ഈ ഓഡിയോ പ്രചരിക്കുന്നത്. വോയ്‌സ് ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാതൃകാപരമായ നടപടി പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് പറയുന്ന വികൃതി എന്ന ചിത്രത്തെക്കുറിച്ചും ലാല്‍ ജോസ് പറയുന്നുണ്ട്.

ലാല്‍ ജോസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പൊലീസ് കമ്മീഷണര്‍ ഓഫിസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി.

വികൃതിയുടെ സംവിധായകന്‍ എം.സി. ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി. തോമസ് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com