ഗോവ ചലച്ചിത്ര മേളയില്‍ ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍; ജല്ലിക്കട്ട്, ഉയരേ ഉള്‍പ്പടെ അഞ്ച് മലയാളം സിനിമകള്‍ പനോരമയില്‍

മലയാള സിനിമയ്ക്ക് അഭിമാനമായി അഞ്ച് മലയാളം സിനിമകളും ചലച്ചിത്ര മേളയുടെ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ഗോവ ചലച്ചിത്ര മേളയില്‍ ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍; ജല്ലിക്കട്ട്, ഉയരേ ഉള്‍പ്പടെ അഞ്ച് മലയാളം സിനിമകള്‍ പനോരമയില്‍

ഗോവയില്‍ നടക്കാനിരിക്കുന്ന അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ജൂറി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് അദ്ദേഹം വിധി നിര്‍ണയിക്കുക. മലയാള സിനിമയ്ക്ക് അഭിമാനമായി അഞ്ച് മലയാളം സിനിമകളും ചലച്ചിത്ര മേളയുടെ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായിട്ടാണ് അഞ്ച് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ വാരം തീയേറ്ററുകളിലെത്തിയ 'ജല്ലിക്കട്ട്', മനു അശോകന്റെ സംവിധാനത്തില്‍ പാര്‍വ്വതി നായികയായ 'ഉയരെ', ടി കെ രാജീവികുമാറിന്റെ ഏറ്റവും പുതിയ ചിത്രം 'കോളാമ്പി' എന്നിവയാണ് അവയാണ് ഫീച്ചര്‍ഫിലിം വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. പനോരമയുടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയന്‍' എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു.

ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി എഡിഷന്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് നടക്കുക. ഇന്ത്യന്‍ പനോരമയില്‍ ആകെ 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കും. 76 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുവര്‍ണ ജൂബിലി വര്‍ഷം പ്രമാണിച്ച് വിവിധ ഭാഷകളിലെ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 12 പ്രധാന സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചനെ ആദരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത സിനിമകളുടെ പാക്കേജും ഉണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com