അഭിനയം നിര്‍ത്തുന്നു; ആത്മഹത്യയുടെ വക്കിലെത്തി: സാമുവല്‍ റോബിന്‍സണ്‍

അഭിനയം നിര്‍ത്തുന്നു; ആത്മഹത്യയുടെ വക്കിലെത്തി: സാമുവല്‍ റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായ നടനാണ് നൈജീരിയന്‍ സ്വദേശിയായ സാമുവല്‍ റോബിന്‍സണ്‍. ചിത്രം മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തര്‍ക്കവുമായി ബന്ധപ്പെട്ട് സാമുവല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പിന്നീട് എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വരികയും ചെയ്തു. അതിന് ശേഷം മലയാളത്തില്‍ തന്നെ ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. തുടര്‍ന്ന് മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം അറിയിച്ചെങ്കിലും അവസരം ലഭിച്ചിരുന്നില്ല. 

എന്നന്നേക്കുമായി അഭിനയം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് സാമുവല്‍ റോബിന്‍സണ്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സാമുവല്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ ഇത്രയും കാലം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെട്ടതും പരസ്യകരാറില്‍ നിന്നും പുറത്തായതുമാണ് തന്നെ ഈ തീരുമാനത്തില്‍ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴുത്തില്‍ കുരുക്കിട്ട ചിത്രത്തോടു കൂടിയാണ് സാമുവല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാമുവല്‍ റോബിന്‍സണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ന് ഞാന്‍ എന്റെ അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. ഞാന്‍ വിഷാദരോഗത്തിനടിമയായി ജീവിതം തന്നെ അവസാനിപ്പിക്കാറായ അവസ്ഥയിലായിരുന്നു. കയറും ആത്മഹത്യാ കുറിപ്പും എല്ലാം ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയാണ്. അഭിനേതാകുക എന്നത്  എന്റെ തെരഞ്ഞെടുപ്പായിരുന്നു.  മാതാപിതാക്കളെല്ലാം മരണപ്പെട്ടു, പതിഞ്ചാം വയസ്സ് മുതല്‍ എന്റെ കാര്യങ്ങളെല്ലാം ഞാന്‍ ഒറ്റക്ക് തന്നെയാണ് ചെയ്യുന്നത്. ഞാന്‍ എന്റെ എല്ലാം സമര്‍പ്പിച്ച് എന്റെ കഠിനാധ്വാനത്താല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് വിജയിക്കാനായി.

കഴിഞ്ഞ വര്‍ഷം രാജ്കുമാര്‍ സന്തോഷി വഴി ബോളിവുഡില്‍ നിന്നും എ.ഐ.ബിയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചു. വലിയ താരങ്ങള്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലും വലിയ നൈജീരിയന്‍ സിനിമകളിലും പ്രശസ്ത ബ്രാന്‍ഡുകളുടെ പരസ്യത്തിലും അവസരത്തിനായി ഓഫര്‍ ലഭിച്ചു. ഞാന്‍ സ്വപ്‌നം കണ്ട പകുതി അവസരങ്ങളും എനിക്ക് ലഭിച്ചു പിന്നീട് എല്ലാം തന്നെ എനിക്ക് നഷ്ടപ്പെട്ടു. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിംഗ് നായകനായ ചിത്രം നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു, എന്നാല്‍ സംവിധായകനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് എ.ഐ.ബി പ്രൊജക്ടും നഷ്ടപ്പെട്ടു. പിന്നീട് വന്ന തമിഴ് പ്രൊജക്ട് അത്ര നല്ലതായി തോന്നിയില്ല. 

എന്റെ നൈജീരിയന്‍ സിനിമാ പ്രൊജക്ട് നൈജീരിയന്‍/ദക്ഷിണാഫ്രിക്കന്‍ പ്രൊജക്ടായി രൂപകല്‍പ്പന ചെയ്തതിനാലും ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണം പതിവായതിനാലും എനിക്ക് നഷ്ടപ്പെട്ടു. കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ എന്റെ ബ്രാന്‍ഡ് പരസ്യവും എനിക്ക് നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ജീവിതത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്റെ നിയന്ത്രണത്തിലല്ലാതെ തന്നെ ചില പ്രൊജക്ടുകള്‍ക്ക് ഞാന്‍ സമ്മതിച്ചെങ്കിലും അതൊന്നും എനിക്ക് യാതൊന്നും തന്നെ തിരികെ തന്നില്ല. അതെല്ലാം എനിക്ക് ഭീകരമായും ശൂന്യമായും തോന്നി. ആ സമയത്താണ് ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നതും. പക്ഷെ ഞാനത് ചെയ്തില്ല. അവസാന നിമിഷം എന്നോട് സംസാരിക്കാന്‍ തയ്യാറായ എന്റെ സുഹൃത്തുക്കള്‍ക്കും തെറാപ്പിസ്റ്റിനും ഞാന്‍ നന്ദി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com