പ്രമാണിയാവാന്‍ ആറാം തവണയും ജയറാം എത്തി; ആവേശക്കൊടുമുടിയില്‍ പവിഴമല്ലിത്തറ മേളം

പവിഴമല്ലിത്തറയ്ക്കു മുന്നില്‍ ജയറാമിന്റെ പ്രമാണത്തില്‍ നടന്ന മേളത്തില്‍ 141 കലാകാരന്മാരാണ് പങ്കെടുത്തത്
പ്രമാണിയാവാന്‍ ആറാം തവണയും ജയറാം എത്തി; ആവേശക്കൊടുമുടിയില്‍ പവിഴമല്ലിത്തറ മേളം


ചോറ്റാനിക്കര; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ അരങ്ങേറിയ പവിഴമല്ലിത്തറ മേളത്തെ ആവേശക്കൊടുമുടിയില്‍ എത്തിച്ച് നടന്‍ ജയറാം. പവിഴമല്ലിത്തറയ്ക്കു മുന്നില്‍ ജയറാമിന്റെ പ്രമാണത്തില്‍ നടന്ന മേളത്തില്‍ 141 കലാകാരന്മാരാണ് പങ്കെടുത്തത്. ഇത് ആറാം തവണയാണ് ജയറാം പവിഴമല്ലിത്തറയില്‍ കൊട്ടിക്കയറുന്നത്.

കിഴക്കേ നടപ്പുരയില്‍ ശിവേലി എഴുന്നള്ളിപ്പ് ആരംഭിച്ചതോടെയാണ് മേളത്തിന് തുടക്കമായത്. പഞ്ചാരിയുടെ ഒന്നാംകാലമായ പതികാലത്തിന് ജയറാം തുടക്കമിട്ടു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളമാണ് മേളം തുടര്‍ന്നത്. പതികാലത്തില്‍ തുടങ്ങിയ പഞ്ചാരിമേളം രണ്ടും മൂന്നും നാലും കാലങ്ങള്‍ കൊട്ടിക്കയറിയ ശേഷം പ്രദക്ഷിണത്തോടെ പവിഴമല്ലിത്തറയ്ക്കു മുന്നില്‍ തന്നെ എത്തി തീറുകലാശമായ അഞ്ചാം കാലത്തില്‍ കൊട്ടി പര്യവസാനിച്ചു. ജയറാമിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ആസ്വദിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിയത്.

മേളത്തില്‍ ജയറാമിന് വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യന്‍ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാര്‍ മാരാരുമായിരുന്നു. ചെണ്ട ഇടന്തലയില്‍ 15 പേര്‍ നിരന്നപ്പോള്‍ ചോറ്റാനിക്കര രഞ്ജിത്, ഉദയനാപുരം മണിയന്‍ മാരാര്‍ തുടങ്ങി വലന്തലയില്‍ 36 പേരും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു തുടങ്ങി 26 പേര്‍ കൊമ്പിലും പെരുവാരം സതീശന്‍, കൊടകര അനൂപ് തുടങ്ങി 20 പേര്‍ കുറുങ്കുഴലിലും ചോറ്റാനിക്കര സുനില്‍, പറവൂര്‍ സോമന്‍ തുടങ്ങി 41 പേര്‍ ഇലത്താളത്തിലും പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com