'ആ രംഗം ഇല്ലെങ്കില്‍ ലൂക്ക ഇല്ല, ഒരിക്കലും മുറിച്ചുമാറ്റരുതെന്ന് സെന്‍സര്‍ബോര്‍ഡ് വരെ പറഞ്ഞു '; പരാതിയുമായി സംവിധായകന്‍

ടൊവിനോ അഭിനയിച്ച ലൂക്കയും അഹാനയുടെ നിഹാരികയും തമ്മിലുള്ള ഇന്റിമേറ്റ് ആയ ലിപ് ലോക്ക് രംഗമാണ് ഡിവിഡിയില്‍ നീക്കം ചെയ്തിരിക്കുന്നത്
'ആ രംഗം ഇല്ലെങ്കില്‍ ലൂക്ക ഇല്ല, ഒരിക്കലും മുറിച്ചുമാറ്റരുതെന്ന് സെന്‍സര്‍ബോര്‍ഡ് വരെ പറഞ്ഞു '; പരാതിയുമായി സംവിധായകന്‍

ടൊവിനോ തോമസും അഹാന കൃഷ്ണയേയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. മികച്ച അഭിപ്രായം നേടിയചിത്രം നൂറു ദിവസം പിന്നിടുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡിവിഡിയും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ തന്റെ അനുവാദമില്ലാതെ ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ കട്ട് ചെയ്തിരിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ബോസ്. ടൊവിനോ അഭിനയിച്ച ലൂക്കയും അഹാനയുടെ നിഹാരികയും തമ്മിലുള്ള ഇന്റിമേറ്റ് ആയ ലിപ് ലോക്ക് രംഗമാണ് ഡിവിഡിയില്‍ നീക്കം ചെയ്തിരിക്കുന്നത്. ആ രംഗം ഇല്ലെങ്കിലും ലൂക്ക ഇല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സെന്‍സര്‍ബോര്‍ഡ് പോലും ഒരിക്കലും മുറിച്ചുമാറ്റരുത് എന്ന് പറഞ്ഞ രംഗമാണ് ഇതെന്നും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ അരുണ്‍ പറയുന്നു. രണ്ടു പേരുടേയും ഏറ്റവും ഇമോഷണലായ മൊമന്റാണ് അതെന്നും അതില്‍ കാമം ഇല്ലെന്നുമാണ് സംവിധാനം കുറിക്കുന്നത്. ആ രംഗത്തിന്റെ പൂര്‍ണരൂപവും കുറിപ്പിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഒരു ഡയറക്ടര്‍ എന്ന നിലക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവെക്കാനും, പ്രസക്തം എന്ന് നിങ്ങള്‍ക്കു തോന്നുന്നു എങ്കില്‍ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാന്‍ ഏതു എഴുതുന്നത്. ലൂക്ക എന്ന ചിത്രം തിയറ്ററില്‍ തന്നെ കണ്ട ഒരു നല്ല ശതമാനം പ്രേക്ഷകര്‍ ഇവിടെ ഉണ്ടെന്നു അറിയാം. നന്ദി. സിനിമ ഇറങ്ങി അതിന്റെ നൂറു ദിവസം പിന്നിടുക ആണ്. ഇപ്പോള്‍ അതിന്റെ ഡിവിഡി യുഉം ഇറങ്ങി ഇരിക്കുന്നു. ഞാനും അത് കണ്ടു. കണ്ട ഉടനെ തെന്നെ അതിറക്കിയ കമ്പനിയുമായി സംസാരിച്ചു. അതില്‍ ഒരു സീനിന്റെ ചില ഭാഗങ്ങള്‍ കട്ട് ചെയ്തിരിക്കുന്നു. അതില്ലെങ്കില്‍ എന്താണ് പ്രശ്‌നം. പ്രശ്‌നം ഉണ്ട്. സത്യത്തില്‍ ആ രംഗം ഇല്ലെങ്കില്‍ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക  നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്. ലുക്കാ യുടെ സെന്‍സറിന്റെ അന്ന് സ്‌ക്രീനിംഗ് കഴിഞ്ഞു സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്‌സ് ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാന്‍ പറ്റുക ഉള്ളു എന്നും, എന്നാല്‍ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തില്‍ സന്തോഷം ആണ് തോന്നിയത്. എന്നാല്‍ ഡിവിഡി യില്‍ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു. ആ സീന് ഷൂട്ട് ചെയ്യുമ്പോള്‍ അഹാനയോടും ടോവിനോയോടും പറഞ്ഞിരുന്നു. ഇത് ലുക്കാ നിഹാരിക യുടെ ഏറ്റവും ഇമോഷണല്‍ ആയ മൊമെന്റ് ആണ്, അതില്‍ ഒരു ശതമാനം പോലും lust ഇല്ല. ലുക്കാ യുടെ ഇമോഷണല്‍ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നല്‍കേണ്ടത് എന്ന്. മാത്രമല്ല ചുംബിക്കുമ്പോള്‍ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരിക യുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചില്‍ ആണ് ആ ചുംബനം, വര്‍ഷങ്ങള്‍ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങല്‍ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷന്‍ പോലും ആ രംഗത്തില്‍ അധിഷ്ടിതം ആണ്. ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകര്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല അന്നാണ് ഞാന്‍ മനസിലാക്കുന്നത്. അല്ലെങ്കില്‍ ഒരു കോണ്‍ട്രോവോര്‍സി ആയോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാര്‍ത്തകളിലും റിവ്യൂ കളിലും നിറഞ്ഞേനേ. ഒരു പക്ഷെ അത് സിനിമ യുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷെ ലുക്ക പ്രേക്ഷകര്‍ സ്വീകരിച്ച രീതിയില്‍ ഞങ്ങള്‍ എല്ലാവരും തൃപ്തര്‍ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകര്‍ ഉണ്ടായിരുന്നു, റിപീറ്റഡ് ഓടിയന്‍സ് ഉണ്ടായിരുന്നു. ലുക്കയിലെ ലിവിങ് ടുഗെതര്‍ഉം, ചുംബന രംഗവും, രണ്ടുപേരുടെയും അപ്രസക്തമായ ജാതിയോ മതമോ പശ്ചാത്തലമോ, സൊസൈറ്റിയോടുള്ള സമീപനമോ, ബൊഹീമിയന്‍ ലൈഫ്ഓ, ഒന്നും ആന്റിസോഷ്യല്‍ ആയി മലയാളി സമൂഹം വിലയിരുത്തിയിട്ടില്ല. ലുക്കയും നിഹാരികയും ഒരുമിച്ചു ഉറങ്ങി എഴുന്നേറ്റ ശേഷം ആണ് അവര്‍ പരസ്പരം പ്രണയത്തില്‍ ആണ് എന്ന് അവര്‍ തിരിച്ചറിയുന്നത് തന്നെ. 'കല്യാണം, എന്തിനാ, ചുമ്മാ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍' എന്ന് പറയുന്ന ലൂക്ക യും ഉണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യാതിരുന്ന സാഹചര്യത്തില്‍, അതിനെ ആസ്വദിച്ചു മനസ്സില്‍ ഏറ്റിയ സാഹചര്യത്തില്‍, ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കില്‍, അതിനെ അപൂര്‍ണമായ രൂപത്തില്‍ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയില്‍ വിഷമം ഉണ്ട്. കവിതയില്‍ ഒരു വരി നഷ്ടപ്പെട്ടാല്‍, ഒരു വാക്കു നഷ്ടപ്പെട്ടാല്‍ അത് നിര്‍ജീവമാണ്, സിനിമയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com